വാഗമണ്‍ റോഡില്‍ രാത്രി യാത്ര നിരോധിച്ചു; കോട്ടയം ജില്ലയില്‍ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു

Update: 2025-05-27 14:30 GMT

കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാലും വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കോട്ടയം ജില്ലയില്‍ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ച് ഉത്തരവായി. വിനോദസഞ്ചാര കേന്ദ്രമായ തീക്കോയി പഞ്ചായത്തിലെ മാര്‍മല അരുവിയിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു.

വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട -വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും 2025 മേയ് 30 വരെ നിരോധിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ സ്റ്റേഷന്‍ വിട്ട് പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എ.ഡി.എം., ഡെപ്യൂട്ടി കളക്ടര്‍മാര്‍, ആര്‍.ഡി.ഒ.മാര്‍, തഹസില്‍ദാര്‍മാര്‍, റവന്യൂ ഡിവിഷന്‍/കളക്ട്രേറ്റ് എന്നിവിടങ്ങളിലെ സീനിയര്‍ സൂപ്രണ്ടുമാര്‍, വില്ലേജ് ഓഫീസര്‍ തുടങ്ങി എല്ലാ റവന്യൂ ഉദ്യോഗസ്ഥരും സ്റ്റേഷന്‍ വിട്ട് പോകാന്‍ പാടില്ല.



Tags: