ഐഎസ്‌ജെകെ കേസ്: കശ്മീരില്‍ മൂന്നിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

മുസമ്മില്‍, അഹ്മദ് ഭട്ട്, വഖാര്‍ അഹ്മദ് എന്നിവരുടെ ചിട്ടിബണ്ഡിയിലെ വീടുകളില്‍ ജമ്മു കശ്മീര്‍ പോലിസിന്റെ സഹായത്തോടെയാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.

Update: 2021-08-04 13:52 GMT

ശ്രീനഗര്‍: എന്‍ഐഎ അന്വേഷണം നടക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ജമ്മു കശ്മീര്‍ കേസില്‍ കശ്മീരിലെ മൂന്ന് വ്യത്യസ്ത ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ബന്ദിപ്പോര മേഖലയിലെ മൂന്ന് വീടുകളിലാണ് റെയ്ഡ് നടന്നത്.

മൂന്നിടത്തും ഒരേ സമയമാണ് എന്‍ഐഎ റെയ്ഡ് സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം ഒരുകൂട്ടം യുവാക്കളെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമാണ് റെയ്‌ഡെന്നാണ് എന്‍ഐഎ ഭാഷ്യം.

മുസമ്മില്‍, അഹ്മദ് ഭട്ട്, വഖാര്‍ അഹ്മദ് എന്നിവരുടെ ചിട്ടിബണ്ഡിയിലെ വീടുകളില്‍ ജമ്മു കശ്മീര്‍ പോലിസിന്റെ സഹായത്തോടെയാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.

റെയ്ഡില്‍ കുറ്റകരമായ ചില രേഖകള്‍ കണ്ടെത്തിയെന്ന് എന്‍ഐഎ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകള്‍ കണ്ടാണ് സായുധ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നതെന്ന നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട കുറ്റാരോപിതന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്നാണ് എന്‍ഐഎ പറയുന്നതെങ്കിലും ഡിജിറ്റല്‍ ഉപകരണങ്ങളൊന്നും പിടിച്ചെടുത്തതായി പറയുന്നില്ല.