നീറ്റ് യുജി രജിസ്‌ട്രേഷന്‍ ആരംഭിച്ചു; അവസാന തിയ്യതി മാര്‍ച്ച് എട്ട് വരെ

Update: 2026-02-08 17:11 GMT

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യുജി രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മാര്‍ച്ച് എട്ടിന് രാത്രി ഒമ്പത് മണി വരെയാണ് രജിസ്ട്രേഷന്‍ ചെയ്യാനുള്ള സമയം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ഇന്ന് പുറത്തിറക്കിയ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്-അണ്ടര്‍ ഗ്രാജുവേറ്റ് (നീറ്റ് യുജി) 2026 ലെ വിജ്ഞാപനത്തിലാണ് തിയ്യതി അറിയിച്ചത്.

2026 മെയ് മൂന്നിനാണ് (ഞായര്‍) പരീക്ഷ. നീറ്റ് യുജി പരീക്ഷ ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നടക്കും. കഴിഞ്ഞ വര്‍ഷത്തെ പോലെ പരീക്ഷയുടെ ദൈര്‍ഘ്യം 180 മിനിറ്റ് (3 മണിക്കൂര്‍) ആയിരിക്കും.ഓണ്‍ലൈന്‍ അപേക്ഷാ ഫീസ് മാര്‍ച്ച് 8 ന് രാത്രി 11.50 വരെ അടയ്ക്കാം. അപേക്ഷയില്‍ തിരുത്തലുകള്‍ക്കുള്ള അവസരം 2026 മാര്‍ച്ച് 10 മുതല്‍ 12 വരെയായിരിക്കും. നീറ്റ് യുജി 2026 വെബ്‌സൈറ്റ് വഴി അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.

ജനറല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ഫീസ് 1,700 രൂപയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം (ഇഡബ്ല്യുഎസ്), മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി) വിഭാഗങ്ങള്‍ക്ക് 1,600 രൂപയുമാണ്. പട്ടികജാതി (എസ്സി), പട്ടികവര്‍ഗ (എസ്ടി) വിഭാഗക്കാര്‍ക്ക് 1,000 രൂപയാണ് ഫീസ്. ഓണ്‍ലൈന്‍ അപേക്ഷാ പ്രക്രിയയില്‍ ജിഎസ്ടിയും ഈടാക്കും.

ഇന്ത്യയ്ക്ക് പുറത്തുള്ള പരീക്ഷാ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് 9,500 രൂപയാണ് ഫീസ്. എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും ഇന്റര്‍നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ എന്നിവ വഴി ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കാം. പരീക്ഷാ കേന്ദ്രങ്ങള്‍ അഡ്മിറ്റ് കാര്‍ഡിനൊപ്പം പ്രഖ്യാപിക്കും.

ഈ വര്‍ഷം ഹിന്ദി, ഇംഗ്ലീഷ്, അസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ 13 ഭാഷകളില്‍ പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ വിദഗ്ധന്‍ ദേവ് ശര്‍മ്മ പറഞ്ഞു. ''മുന്‍ പരീക്ഷകളില്‍ 2.2 മുതല്‍ 2.4 ദശലക്ഷം വരെ ഉദ്യോഗാര്‍ഥികള്‍ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നു. 2.1 മുതല്‍ 2.3 ദശലക്ഷം വരെ ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്,'' എന്ന് ദേവ് ശര്‍മ്മ പറഞ്ഞു. 2024 ലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത്. 2.4 ദശലക്ഷത്തിലധികം അപേക്ഷകള്‍ ഉണ്ടായിരുന്നു. ഇതില്‍ 2.33 ദശലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





Tags: