കര്‍ഷകസമരം ഇന്ന് നയിക്കുന്നത് വനിതകള്‍; പഞ്ചാബില്‍നിന്നും ഹരിയാനയില്‍നിന്നും 40,000 സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്

കര്‍ഷക സമരത്തില്‍, സംയുക്ത കിസാന്‍ മോര്‍ച്ച എല്ലായ്‌പ്പോഴും വനിതാകര്‍ഷകരുടെ കരുത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. ടോള്‍ പ്ലാസകളോ സ്ഥിരം സമരവേദികളോ ആകട്ടെ, എല്ലാ പ്രതിഷേധ കേന്ദ്രങ്ങളിലും വനിതകള്‍ നേതൃത്വം നല്‍കും. ഇത് അവരുടെ ദിവസമാണ് സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു.

Update: 2021-03-08 05:09 GMT

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാദിനത്തില്‍ ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷകപ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ വനിതകള്‍. പഞ്ചാബ്, ഹരിയാണ, ഉത്തര്‍പ്രദേശ് തുടങ്ങിയിടങ്ങളില്‍നിന്നുള്ള നാല്‍പ്പതിനായിരത്തോളം വനിതാകര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തിച്ചേരുമെന്ന് കര്‍ഷക സംഘടനകള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച രാവിലെയാണ് വനിതകളില്‍ ഭൂരിഭാഗം പേരും ഡല്‍ഹിയിലേക്കുള്ള യാത്ര ആരംഭിച്ചത്. ട്രാക്ടറുകളില്‍ ഇവര്‍ ഡല്‍ഹി അതിര്‍ത്തിയിലേക്ക് യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ ചിലര്‍ സ്വയം ട്രാക്ടര്‍ ഓടിക്കുന്നവരാണ്.

കര്‍ഷക സമരത്തില്‍, സംയുക്ത കിസാന്‍ മോര്‍ച്ച എല്ലായ്‌പ്പോഴും വനിതാകര്‍ഷകരുടെ കരുത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. ടോള്‍ പ്ലാസകളോ സ്ഥിരം സമരവേദികളോ ആകട്ടെ, എല്ലാ പ്രതിഷേധ കേന്ദ്രങ്ങളിലും വനിതകള്‍ നേതൃത്വം നല്‍കും. ഇത് അവരുടെ ദിവസമാണ് സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലെയും മറ്റിടങ്ങളിലെയും വിവിധ പ്രതിഷേധ സ്ഥലങ്ങളില്‍ നിങ്ങള്‍ അവരെ വയലുകളില്‍ പ്രതിഷേധക്കാര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. ഇപ്പോള്‍ കര്‍ഷക പ്രസ്ഥാനത്തിലെ വനിതാ പ്രക്ഷോഭകര്‍ തിങ്കളാഴ്ച അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കരുത്ത് പ്രകടിപ്പിക്കുന്നതിനായി ദേശീയ തലസ്ഥാനത്തേക്ക് പോവുകയാണ്- കര്‍ഷക സംഘടനാ നേതാക്കള്‍ പറയുന്നു.

കൃഷിയിലും ജീവിതത്തിലും സ്ത്രീകളുടെ പങ്ക് അംഗീകരിക്കുന്നതിന് അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. സിംഘു, ടിക്രി, ഗാസിപുര്‍ തുടങ്ങിയ പ്രതിഷേധ കേന്ദ്രങ്ങളിലേക്കാണ് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വനിതകള്‍ എത്തുക. എല്ലാ കാര്‍ഷിക സംഘടനകള്‍ക്കും വനിതാ വിഭാഗം ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ അംഗബലമുള്ളത് ഭാരതീയ കിസാന്‍ യൂനിയ(ഉഗ്രഹന്‍)നാണ്. തിങ്കളാഴ്ച അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ച ശേഷം സ്ത്രീകള്‍ വീടുകളിലേക്ക് മടങ്ങുമെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു. ഭാരതീയ കിസാന്‍ യൂനിയന്‍ വനിതാ പ്രക്ഷോഭകരെ കൊണ്ടുപോവാന്‍ 500 ബസ്സുകള്‍, 600 മിനിബസ്സുകള്‍, 115 ട്രക്കുകള്‍ കൂടാതെ 200 ചെറിയ വാഹനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഈ വാഹനങ്ങളിലും ഡല്‍ഹിയിലേക്ക് വനിതകള്‍ പുറപ്പെട്ടിട്ടുണ്ട്.

Tags:    

Similar News