മോഹന്‍ ഭാഗവതിന്റെ പുസ്തകത്തിന്റെ ഉറുദു പകര്‍പ്പ് പുറത്തിറക്കി ഉറുദു ലാംഗ്വേജ് കൗണ്‍സില്‍; ജീവനക്കാര്‍ പ്രകാശന ചടങ്ങില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സര്‍ക്കുലര്‍

Update: 2021-04-05 19:42 GMT

ന്യൂഡല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് എഴുതിയ ഭവിഷ്യ കാ ഭാരത് എന്ന പുസ്തകത്തിന്റെ ഉറുദു പതിപ്പ് നാഷനല്‍ കൗണ്‍സില്‍ ഫോര്‍ പ്രൊമോഷന്‍ ഓഫ് ഉറുദു ലാംഗ്വേജ് (എന്‍സിപിയുഎല്‍) പുറത്തിറക്കി. 2018 സപ്തംബര്‍ 18 ന് ഭാഗവത് നടത്തിയ പ്രഭാഷണങ്ങളുടെയും പ്രസംഗങ്ങളുടെയും ഒരു സമാഹാരമാണ് ഉര്‍ദുവില്‍ 'മുസ്തക്ബില്‍ കാ ഭാരത്' എന്ന് പുനര്‍നാമകരണം ചെയ്ത പുസ്തകം.

ഏപ്രില്‍ 5 നാണ് പുസ്തകത്തിന്റെ പ്രകാശനം എന്‍സിപിയുഎല്‍ നിശ്ചയിച്ചിരുന്നത്. എല്ലാ ജീവനക്കാരും പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്നത് നിര്‍ബന്ധമാക്കി എന്‍സിപിയുഎല്‍ അസിസ്റ്റന്റ് ഡയറക്ടറുടെ ഒപ്പോടെ ഇറക്കിയ സര്‍ക്കുലറാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. 2021 ഏപ്രില്‍ 5 ന് 04:30 ന് ന്യൂഡല്‍ഹിയിലെ ലോധി റോഡിലെ ഇന്ത്യാ ഇന്റര്‍നാഷനല്‍ സെന്ററിലെ മള്‍ട്ടി പര്‍പ്പസ് ഹാളില്‍ നടക്കുന്ന പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് 2021 മാര്‍ച്ച് 31നാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.


 അംഗീകൃത അവധിയിലോ മറ്റ് സ്വീകാര്യമായ കാരണങ്ങളിലോ ഒഴികെ സ്ഥിരം, കരാര്‍ ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരും ഷെഡ്യൂള്‍ ചെയ്ത തിയ്യതിയിലും സമയത്തിലും നിര്‍ബന്ധമായും ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഡയറക്ടറുടെ സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു. ചടങ്ങില്‍ പങ്കെടുക്കാത്തവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതേസമയം, സര്‍ക്കുലറില്‍ അസാധാരണമായ ഒന്നും തന്നെയില്ലെന്നും ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് അത്തരമൊരു സര്‍ക്കുലര്‍ എല്ലായ്‌പ്പോഴും പുറപ്പെടുവിക്കാറുണ്ടെന്നുമാണ് എന്‍സിപിയുഎല്‍ ഡയറക്ടറുടെ വാദം.

പങ്കെടുക്കാത്തതിന് കാരണം വ്യക്തമാക്കുന്നതിന് മാത്രമാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നതെന്ന് ഡോ. അഖീല്‍ പറഞ്ഞു. ഒരു സ്ഥാപനം നടത്തുന്നതിന് ചിലപ്പോള്‍ നിങ്ങള്‍ ഇത്തരം നടപടികള്‍ കൈക്കൊള്ളേണ്ടിവരും. എന്നിരുന്നാലും പങ്കെടുക്കാതിരിക്കാന്‍ ആര്‍ക്കെങ്കിലും സാധുവായ ഒരു കാരണമുണ്ടെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം ചെയ്യാം. ആരെയും പങ്കെടുപ്പിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കുന്നില്ല. മറിച്ച് അത് വിജയിപ്പിക്കുന്നതിന് ഉദ്യോഗസ്ഥര്‍ ആവശ്യമാണ്- ഡയറക്ടറെ ഉദ്ധരിച്ച് ദി വയര്‍ റിപോര്‍ട്ട് ചെയ്തു. ആര്‍എസ്എസ്സിനെയും അതിന്റെ പ്രത്യയശാസ്ത്രത്തെയും മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിനാണ് പുസ്തകം പുറത്തിറക്കുന്നത്.


 ഇന്ത്യയില്‍ താമസിക്കുന്നവരും ഇന്ത്യക്കാരനാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നവരെല്ലാം ഹിന്ദുക്കളാണെന്നായിരുന്നു ഭാഗവതിന്റെ പ്രസംഗത്തിലെ പ്രസക്തഭാഗം. നാഷനല്‍ കൗണ്‍സില്‍ ഫോര്‍ പ്രൊമോഷന്‍ ഓഫ് ഉറുദു ലാംഗ്വേജ് (എന്‍സിപിയുഎല്‍) ഡയറക്ടര്‍ ഡോ. അക്വില്‍ അഹ്മദ് ആണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്. മാനവ വിഭവശേഷി വികസനമന്ത്രാലയത്തിന്റെ (എച്ച്ആര്‍ഡി) കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് എന്‍സിപിയുഎല്‍. മുസ്‌ലിം സമുദായത്തില്‍ ആര്‍എസ്എസ്സസിനെക്കുറിച്ച് മുന്‍വിധികളുള്ളതിനാലാണ് ഇത് ചെയ്യുന്നത്.

ആര്‍എസ്എസ്സിന്റെ പ്രത്യയശാസ്ത്രം മനസ്സിലാക്കാന്‍ ഇത് മുസ്‌ലിം സമൂഹത്തെയും ബുദ്ധിജീവികളെയും സഹായിക്കും. ആര്‍എസ്എസ് പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ സംസ്‌കാരം. ഹിന്ദുത്വം ഹിന്ദു സംസ്‌കാരത്തെ മാത്രമല്ല, ഇന്ത്യയെ മൊത്തത്തില്‍ പ്രതിനിധീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മുസ്‌ലിംകള്‍ ആര്‍എസ്എസ്സിനെക്കുറിച്ച് കേട്ട കാര്യങ്ങള്‍ മനസ്സിലാക്കുകയും സംഘടനയുടെ പിന്നിലുള്ള ആശയത്തെക്കുറിച്ച് ഈ പുസ്തകത്തിലൂടെ അറിയുകയും വേണം.

രാഷ്ട്രനിര്‍മാണത്തിനുവേണ്ടി 'ആര്‍എസ്എസ് ശാഖകളില്‍' ഒത്തുചേരാനും അവര്‍ ശ്രമിക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പുസ്തകം വിവര്‍ത്തനം ചെയ്യാനുള്ള നീക്കത്തെ ഉറുദു ഭാഷാ പണ്ഡിതന്‍മാര്‍, ബുദ്ധിജീവികള്‍, അക്കാദമിക് വിദഗ്ധര്‍, മുസ്‌ലിം സമുദായത്തിലെ സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്‍സിപിയുഎല്ലിന്റെ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണ് ഇപ്പോഴത്തെ നടപടിയെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. 

ഏതെങ്കിലുമൊരു രാഷ്ട്രീയ നേതാവിന്റെ പുസ്തകമോ വിഭാഗീയ വസ്തുക്കളോ എന്‍സിപിയുഎല്ലിന്റെ ബാനറില്‍ വിവര്‍ത്തനം ചെയ്യാനോ പ്രസിദ്ധീകരിക്കാനോ പാടില്ലെന്നാണ് നിര്‍ദേശം. ഇത് എന്‍സിപിയുഎല്ലിന്റെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ഡല്‍ഹി ഉറുദു അക്കാദമി വൈസ് ചെയര്‍മാനും കവിയുമായ മജീദ് ദയൂബന്ദ് അഭിപ്രായപ്പെട്ടു. ഇത് ഉറുദു ഭാഷാ കവികള്‍, എഴുത്തുകാര്‍ എന്നിവരുടെ ഉന്നമനത്തിനായി മാത്രമുള്ളതാണ്. നിയമങ്ങളുടെയും ധാര്‍മികതയുടെയും തികച്ചും ലംഘനമാണ് ഈ പുസ്തകം. ഇതൊരു പ്രത്യേക ഓര്‍ഗനൈസേഷന്റെ പ്രത്യയശാസ്ത്രത്തെ ഉള്‍ക്കൊള്ളുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Tags: