പ്രസാദത്തില്‍ വിഷം കലര്‍ത്തി 15 പേര്‍ കൊല്ലപ്പെട്ട സംഭവം: സന്യാസിയും പൂജാരിയും അടക്കം നാല് പേര്‍ അറസ്റ്റില്‍
. എം.എം. ഹില്‍സിലെ സാലൂര്‍ മഠത്തിലെ സന്യാസി ഇമ്മാഡി മഹാദേവസ്വാമി, നാഗര്‍കോവില്‍ ക്ഷേത്രത്തിലെ പൂജാരി ദൊഡ്ഡയ്യ, ക്ഷേത്ര മാനേജര്‍ മാതേഷ്, ഭാര്യ അംബിക എന്നിവരാണ് അറസ്റ്റിലായത്.
ബംഗളൂരു: ചാമരാജനഗറിലെ ഹനൂര്‍ താലൂക്കിലെ സുല്‍വഡി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദത്തിലെ വിഷബാധയേറ്റ് 15 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സന്യാസിയും പൂജാരിയും അടക്കം നാല് പേര്‍ അറസ്റ്റില്‍. എം.എം. ഹില്‍സിലെ സാലൂര്‍ മഠത്തിലെ സന്യാസി ഇമ്മാഡി മഹാദേവസ്വാമി, നാഗര്‍കോവില്‍ ക്ഷേത്രത്തിലെ പൂജാരി ദൊഡ്ഡയ്യ, ക്ഷേത്ര മാനേജര്‍ മാതേഷ്, ഭാര്യ അംബിക എന്നിവരാണ് അറസ്റ്റിലായത്. ക്ഷേത്ര ഭരണസമിതിയില്‍ രണ്ടു ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നുവെന്നും ഇതാണ് പ്രസാദത്തില്‍ വിഷം കലക്കുന്നതിലേക്ക് നയിച്ചതെന്നും പൊലിസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് നാല് പേര്‍ കുടുങ്ങിയത്.
ട്രസ്റ്റ് തലവനായ ഇമ്മാഡി മഹാദേവ സ്വാമിയുടെ നിര്‍ദേശപ്രകാരം താനാണ് പ്രസാദത്തില്‍ വിഷം കലക്കിയതെന്ന് ദൊഡ്ഡയ്യ പൊലീസിന് കുറ്റസമ്മത മൊഴി നല്‍കി. ഭരണസമിതിയില്‍ തങ്ങള്‍ക്ക് എതിരു നില്‍ക്കുന്നവരെ അപകീര്‍ത്തിപ്പെടുത്താന്‍ മഹാദേവ സ്വാമിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവരും നടത്തിയ ഗൂഢാലോചനയാണ് ദുരന്തത്തിന് കാരണമായതെന്ന് ഐ.ജി പറഞ്ഞു.
മഹാദേവസ്വാമിയുടെ അനുയായി മാതേഷും ഭാര്യ അംബികയും ചേര്‍ന്നാണ് കീടനാശിനി പൂജാരി ദൊഡ്ഡയ്യക്ക് കൈമാറി. സംഭവദിവസം, ക്ഷേത്ര ചടങ്ങിനിടെ ദൊഡ്ഡയ്യ കിച്ചു മാരമ്മ ക്ഷേത്രത്തിലെത്തി അടുക്കളയിലെ അടുപ്പിലെ തിളച്ചുകൊണ്ടിരിക്കുന്ന അരിയില്‍ വിഷം കലക്കുകയായിരുന്നു.
പ്രസാദത്തിനുള്ള അരി വേവിച്ച വെള്ളത്തില്‍ അതിമാരകമായ കീടനാശിനി കലക്കിയതാണെന്ന് കഴിഞ്ഞദിവസം ഫോറന്‍സിക് ലാബ് പരിശോധന ഫലം പുറത്തുവന്നിരുന്നു. കൃഷിയിടങ്ങളിലെ കീടങ്ങളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഓര്‍ഗനോഫോസ്‌ഫേറ്റ് വിഭാഗത്തില്‍പ്പെട്ട മോണോക്രോടോഫോസ് എന്ന കീടനാശിനിയുടെ സാന്നിധ്യമായിരുന്നു പ്രസാദത്തില്‍ കണ്ടെത്തിയത്. ഭക്ഷ്യവിഷബാധയുണ്ടായ ദിവസത്തെ തറക്കല്ലിടല്‍ ചടങ്ങില്‍ വേദബ്രഹ്മ ഗുരുസ്വാമി പങ്കെടുത്തിരുന്നു.
