പുഴയില്‍ ചാടിയയാളെ രക്ഷിക്കാന്‍ ശ്രമിച്ച് മുസ്‌ലിം യുവാക്കള്‍; ജിഹാദികള്‍ ഹിന്ദുവിനെ കൊന്നെന്ന് ബിജെപി എംപിയുടെ പേരില്‍ ട്വീറ്റ് -ട്വീറ്റ് വ്യാജമെന്ന വിശദീകരണവുമായി എംപി

വര്‍ഗീയപരാമര്‍ശത്തിനെതിരേ സോഷ്യല്‍ മീഡിയകളില്‍ വ്യാപകവിമര്‍ശനവും പ്രതിഷേധവുമാണ് ഉയര്‍ന്നത്. വിവാദ ട്വീറ്റിനെതിരേ മംഗളൂരു എംഎല്‍എ യു ടി ഖാദര്‍ രംഗത്തെത്തുകയും ഇക്കാര്യത്തില്‍ ബിജെപി എംപി വ്യക്തതവരുത്തണമെന്നും ആവശ്യപ്പെട്ടു.

Update: 2020-05-25 06:19 GMT

മംഗളൂരു: പുഴയില്‍ ചാടി ആത്മഹത്യചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ രക്ഷയ്‌ക്കെത്തിയത് ഒരുസംഘം മുസ്‌ലിം യുവാക്കള്‍. ഞായറാഴ്ച രാവിലെയാണ് 19കാരനായ കല്ലട്ക്ക നിഷാന്ത് ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാള്‍ താലൂക്കിലെ ഗുഢനബെളയിലെ നേത്രാവതി പുഴയില്‍ ചാടിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഒരുസംഘം മുസ്‌ലിം യുവാക്കള്‍ നിശാന്തിനെ രക്ഷപ്പെടുത്താനായി സ്വന്തം ജീവന്‍പോലും വകവയ്ക്കാതെ പിന്നാലെ പുഴയിലേക്ക് ചാടുകയായിരുന്നു. യുവാവിനെ പുഴയില്‍നിന്ന് കരയ്‌ക്കെത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു. ഗുഢനബെള ഷമീര്‍ മുഹമ്മദ്, തൗസിഫ് സാഹിദ്, മുഖ്താര്‍, ആരിഫ് എന്നിവരടക്കമുള്ള ആറംഗസംഘമാണ് യുവാവിന്റെ രക്ഷയ്‌ക്കെത്തിയത്.


Full View

കരയ്‌ക്കെത്തിച്ച നിശാന്തിന് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ആരിഫ് കൃത്രിമശ്വാസം നല്‍കി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് ദക്ഷിണ കന്നട ജില്ലാ പ്രസിഡന്റ് ഇജാസ് അഹമ്മദ് തേജസ് ന്യൂസിനോട് പറഞ്ഞു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലെ സജീവസാന്നിധ്യമാണ് ഈ യുവാക്കള്‍. മുമ്പും പുഴയില്‍ വീണ് അപകടത്തില്‍പ്പെട്ടവരെ ഇവര്‍ രക്ഷപ്പെടുത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. അതേസമയം, യുവാവിനെ രക്ഷപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉഡുപ്പി- ചിക്കമംഗളൂരുവിലെ ബിജെപി എംപി ശോഭ കരന്തലജെ യുടെ പേരില്‍ പ്രചരിച്ച വര്‍ഗീയപരാമര്‍ശം വലിയ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്.


Full View

ജിഹാദികള്‍ നിഷാന്ത് എന്ന ഹിന്ദു പ്രവര്‍ത്തകനെ കൊലപ്പെടുത്തിയെന്നും കുറ്റവാളികള്‍ക്കെതിരേ നടപടിയെടുക്കാന്‍ അമിത് ഷായോട് അഭ്യര്‍ഥിച്ചുവെന്നുമുള്ള ട്വീറ്റാണ് എംപിയുടെ പേരില്‍ പ്രചരിച്ചതെന്ന്ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. വര്‍ഗീയപരാമര്‍ശത്തിനെതിരേ സോഷ്യല്‍ മീഡിയകളില്‍ വ്യാപകവിമര്‍ശനവും പ്രതിഷേധവുമാണ് ഉയര്‍ന്നത്. വിവാദ ട്വീറ്റിനെതിരേ മംഗളൂരു എംഎല്‍എ യു ടി ഖാദര്‍ രംഗത്തെത്തുകയും ഇക്കാര്യത്തില്‍ ബിജെപി എംപി വ്യക്തതവരുത്തണമെന്നും ആവശ്യപ്പെട്ടു. ഇതോടെ ഇത്തരത്തില്‍ ട്വീറ്റ് ചെയ്തത് താനല്ലെന്നും ജിഹാദി കോണ്‍ഗ്രസ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും വിശദീകരിച്ച് ശോഭാ കരന്തലജെ രംഗത്തെത്തി.



 സാമൂഹിക ഐക്യം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തന്റെ പേരിലുള്ള ഇത്തരം പ്രചാരണമെന്നും പോലിസ് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ പോലിസിന് പരാതിയും നല്‍കി. പോലിസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ വിവാദ ട്വീറ്റ് ഇവര്‍ ഡിലീറ്റ് ചെയ്തതായി വ്യക്തമായിട്ടുണ്ട്.


  വര്‍ഗീയപരാമര്‍ശങ്ങള്‍ നടത്തിയ വാര്‍ത്തകളില്‍ ഇടംപിടിച്ചുള്ളയാളാണ് ബിജെപി എംപിയായ ശോഭ കരന്തലജെ. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചതിന്റെ പേരില്‍ കോളനി നിവാസികള്‍ക്ക് മുസ്‌ലിംകള്‍ കുടിവെള്ളം നിഷേധിച്ചുവെന്ന തരത്തില്‍ ഇവര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെ തബ്‌ലീഗ് സമ്മേളനത്തെ ലക്ഷ്യമിട്ട് രാജ്യത്ത് കൊറോണ ജിഹാദുണ്ടെന്നായിരുന്നു എംപിയുടെ മറ്റൊരു വിവാദപരാമര്‍ശം. 

Tags:    

Similar News