ഹൈദരാബാദില്‍ ഒവൈസിയെ പിന്തുണക്കാന്‍ മുസ്‌ലിം ലീഗ്; ഡിസംബര്‍ ഒന്നിന് തിരഞ്ഞെടുപ്പ്
തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റുമെന്നായിരുന്നു ആദിത്യനാഥ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഹൈദരാബാദ്: ഹൈദരാബാദ് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മിനെ പിന്തുണക്കാന്‍ തീരുമാനിച്ച് മുസ്‌ലിം ലീഗ്. എഐഎംഐഎം സ്ഥാനാര്‍ത്ഥികളെ പിന്തുണക്കുമെന്ന് തെലങ്കാന മുസ്‌ലിം ലീഗ് അറിയിച്ചു. ഡിസംബര്‍ ഒന്നിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 4നാണ് വോട്ടെണ്ണൽ.
പതിവില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി വാശിയേറിയ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ദബ്ബാക്ക ഉപതിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ ബിജെപി വളരെ സംഘടിതമായി തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ തീരുമാനിച്ചതോടെയാണിത്. ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം നിരവധി നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയിരുന്നു.
തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റുമെന്നായിരുന്നു ആദിത്യനാഥ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ പേര് മാറ്റേണ്ടവരുടെ പേരുകളാണ് മാറ്റാന്‍ പോകുന്നതെന്നായിരുന്നു ഒവൈസിയുടെ മറുപടി. യോഗിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു പ്രതികരണം.
കഴിഞ്ഞ ദിവസം ഒവൈസി നരേന്ദ്രമോദിയെ വെല്ലുവിളിച്ചിരുന്നു. സംസ്ഥാനത്തെത്തി ബിജെപിയുടെ പ്രചരണത്തിന്റെ ഭാഗമാകണമെന്നായിരുന്നു ഒവൈസിയുടെ വെല്ലുവിളി. 150 സീറ്റുകളിലേക്കാണ് മത്സരം. കഴിഞ്ഞ തവണ എഐഎംഐഎ 44 സീറ്റാണ് നേടിയത്. ബിജെപി 4 സീറ്റും. ടിആര്‍എസ് ആണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയത്. 99 സീറ്റുകളാണ് സ്വന്തമാക്കിയത്. കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.