മുംബൈ ബാര്‍ജ് ദുരന്തം: മരിച്ചവരില്‍ അടൂര്‍ സ്വദേശിയും; മരിച്ച മലയാളികളുടെ എണ്ണം എട്ടായി

Update: 2021-05-24 18:13 GMT

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍ അറബിക്കടലില്‍ ബാര്‍ജ് മുങ്ങിയുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട അടൂര്‍ പഴകുളം സ്വദേശി വിവേക് സുരേന്ദ്രനാണ് മരിച്ചത്. ബാര്‍ജില്‍ മാത്യു അസോസിയേറ്റ്‌സ് കമ്പനിയിലെ സേഫ്റ്റി ഓഫിസറായിരുന്നു സുരേന്ദ്രന്‍. വിവേകിന്റെ മൃതദേഹം സഹോദരന്‍ മുംബൈയിലെത്തി തിരിച്ചറിഞ്ഞു. ഇതോടെ ബാര്‍ജ് ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടായി.

നാവികസേന തിരച്ചില്‍ തുടരുകയാണ്. ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാര്‍ജുകള്‍ അപകടത്തില്‍പ്പെട്ടത്. മലയാളികള്‍ ഉള്‍പ്പെടെ 86 പേര്‍ ബാര്‍ജ് ദുരന്തത്തില്‍ മരിച്ചു. അപകടത്തില്‍പെട്ട മുഴുവന്‍ പേരെയും കണ്ടെത്തിക്കഴിഞ്ഞതായി നാവികസേനാ വക്താവ് അറിയിച്ചു. പി 305 ബാര്‍ജിലെ 261 പേരും വരപ്രദ ടഗ് ബോട്ടിലെ 13 പേരുമാണ് അപകടത്തില്‍പെട്ടത്. 188 പേരെ കടലില്‍നിന്നും രക്ഷിച്ചു.

ബാര്‍ജില്‍ 30 മലയാളികളാണുണ്ടായിരുന്നത്. ഇവരില്‍ 22 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. എട്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ടായിരുന്നിട്ടും കാലപ്പഴക്കമുള്ള ബാര്‍ജ് പ്രവര്‍ത്തിപ്പിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മുംബൈ പോലിസ് പ്രഖ്യാപിച്ചിരുന്നു. എന്‍ജിനീയറുടെ പരാതിയില്‍ പി-305 ബാര്‍ജിലെ ക്യാപ്റ്റന്‍ രാകേഷ് ബല്ലവിനെതിരേ പോലിസ് കേസെടുത്തിരുന്നു. 261 പേരാണ് ബാര്‍ജിലുണ്ടായിരുന്നത്. അതേസമയം ചുഴലിക്കാറ്റില്‍പ്പെട്ട് മുങ്ങിയ ബാര്‍ജ് കടലിന്റെ അടിത്തട്ടില്‍ നാവികസേന കണ്ടെത്തി.

Tags: