മുല്ലപ്പെരിയാർ: കേരളം സുപ്രിംകോടതിയിലേക്ക്; അടിയന്തര ഇടപെടൽ ആവശ്യം
അണക്കെട്ട് രാത്രി കാലങ്ങളിൽ തുറക്കുന്നത് പതിവായതോടെ പ്രദേശവാസികളും ദുരിതത്തിലാണ്.
തിരുവനന്തപുരം: രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാമിൽ നിന്ന് തമിഴ്നാട് വെള്ളമൊഴുക്കുന്നതിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയെ സമീപിക്കും. നാളെ പ്രത്യേക സത്യവാങ്മൂലം സമർപ്പിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറക്കുന്നത് തടയാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.
അണക്കെട്ട് രാത്രി കാലങ്ങളിൽ തുറക്കുന്നത് പതിവായതോടെ പ്രദേശവാസികളും ദുരിതത്തിലാണ്. രാത്രി വൻതോതിൽ വെള്ളം തുറന്നുവിട്ടതോടെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറി. കറുപ്പുപാലം, ഇഞ്ചിക്കാട്, ആറ്റോരം, വികാസ് നഗർ, വള്ളക്കടവ് പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. തുടർന്ന് നാട്ടുകാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.
മുല്ലപ്പെരിയാർ ഡാമിന്റെ ഇന്നലെ തുറന്ന ഒമ്പത് ഷട്ടറുകളിൽ എട്ടും അടച്ചു. നിലവിൽ ഒരു ഷട്ടറിലൂടെ 142 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. 141.90 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. അണക്കെട്ടിലെ ഒമ്പത് ഷട്ടറുകൾ 120 സെൻറീമീറ്റർ വീതം ഉയർത്തിയിരുന്നു.
12654 ഘനയടി വെള്ളമാണ് ഇന്നലെ പുറത്തേക്കൊഴുക്കിയത്. രാത്രി പത്ത് മണിയോടെ മൂന്ന് ഷട്ടറുകൾ അടച്ചു പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് 8000 ഘനയടി ആയി കുറച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് മറ്റു ഷട്ടറുകളും കൂടി അടച്ചത്.
ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടുക്കി ഡാമും ഇന്ന് രാവിലെ തുറന്നിരുന്നു. നിലവിൽ 60 സെന്റിമീറ്റർ ഉയർത്തി 6000 ഘനയടി വെള്ളമാണ് ഒഴുക്കി വിടുന്നത്. ഈ വർഷം നാലാം തവണയാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നത്. 2401.58 അടിയാണ് ഡാമിലെ ജലനിരപ്പ്.
