പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിലുള്ള ചേരികള്‍ ഒഴിപ്പിക്കാന്‍ നീക്കം, 12 ദിവസത്തിനുള്ളില്‍ മാറാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിയ്ക്ക് സമീപമുള്ള മൂന്ന് ചേരികള്‍ ഒഴിയണമെന്ന നിര്‍ദേശവുമായി കേന്ദ്ര ഭവന, നഗര വികസന കാര്യ മന്ത്രാലയം. ഏഴ് ലോക് കല്യാണ്‍ മാര്‍ഗിലെ ചേരിയില്‍ താമസിക്കുന്ന 700 ഓളം കുടുംബങ്ങളോടാണ് മാറി താമസിക്കാന്‍ കശന നിര്‍ദേശം പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹിയിലെ റേസ് കോഴ്സ് റോഡിനടുത്തുള്ള ഭായ് റാം ക്യാംപ് , മസ്ജിദ് ക്യാമ്പ്, ഡിഐഡി ക്യാംപ് എന്നീ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് കേന്ദ്ര മന്ത്രാലയത്തിന്റെ നിര്‍ദേശം. മാര്‍ച്ച് ആറിനകം ചേരി പൂര്‍ണമായും ഒഴിയണമെന്നും അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കേണ്ടി വരുമെന്നുമാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്.
ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്മെന്റ് ബോര്‍ഡിന്റെ പുനരധിവാസ നയത്തിന് കീഴില്‍ എല്‍ ആന്‍ഡ് ഡിഒയും ഡല്‍ഹി വികസന അതോറിറ്റിയും ചേര്‍ന്ന് 2024 ജനുവരിയില്‍ നടത്തിയ സര്‍വേയെ തുടര്‍ന്നാണ് ഈ നീക്കം. ലാന്‍ഡ് ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസിന്റെ അധികാര പരിധിയിലുള്ള സര്‍ക്കാര്‍ ഭൂമിയിലാണ് ഇവ സ്ഥിതി ചെയ്യുന്നതെന്ന വാദത്തെ തുടര്‍ന്നാണ് പ്രദേശവാസികള്‍ക്ക് മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ വസതിയ്ക്ക് ചുറ്റം ഉയര്‍ന്ന യോഗ്യതയുള്ളവരെ താമസിപ്പിക്കണമെന്നാണ് അധികാരികളുടെ വാദം. എന്നാല്‍ പെട്ടെന്നുള്ള മാറ്റം ഉപജീവനമാര്‍ഗത്തെയും കുട്ടികളുടെ വിദ്യാഭ്യാസത്തെയും താറുമാറാക്കുന്നു എന്നാണ് പ്രദേശവാസികള്‍ ഉന്നയിക്കുന്നത്. പ്രധാനമന്ത്രിയുടെ വസതിയ്ക്ക് സമീപമുള്ള ചേരി ഒഴിപ്പിക്കല്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. കുടിയൊഴിപ്പിക്കലിനെതിരെ കോടതി നിര്‍ദേശത്തെ തുടര്‍ന്നുള്ള ഇടക്കാല സംരക്ഷണം നിലനില്‍ക്കുന്നതിനാല്‍ മന്ത്രാലയത്തിന്റെ നടപടി എന്താകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.
മധ്യ ഡല്‍ഹിയില്‍ നിന്ന് ഏകദേശം 45 കി.മി അകലെയായി സാവ്ദ ഗെവ്രയിലെ ഡിയുഎസ്‌ഐബി ഉന്നതിയില്‍ പുനരധിവാസം അനുവദിച്ചു എന്ന് ലാന്‍ഡ് ആന്‍ഡ് ഡെവലപ്മെന്റ് വിഭാഗം പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കുന്നതായി വിവിധ വൃത്തങ്ങള്‍ പറഞ്ഞു.
നഗര കാര്യ മന്ത്രാലയത്തിന്റെ നടപടിയ്ക്ക് എതിരെ ശക്തമായ പ്രതിഷേധവുമായി ചേരി നിവാസികള്‍ രംഗത്ത്. പത്തോ പന്ത്രണ്ടോ ദിവസത്തിനുള്ളില്‍ സ്ഥലം വിടാന്‍ ആവശ്യപ്പെട്ടാല്‍, അത് എങ്ങനെ സാധ്യമാകുമെന്നാണ് നിവാസികള്‍ ഉയര്‍ത്തുന്ന ചോദ്യം.
'ഞങ്ങളുടെ കുട്ടികളുടെ പഠനത്തെ ഈ പ്രവൃത്തി പ്രതികൂലമായി ബാധിക്കും. എന്റെ കുട്ടിക്ക് ഏപ്രിലില്‍ 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയുണ്ട്. എന്റെ രണ്ട് കുട്ടികളും സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്?', നിവാസിയായ കമലേഷ് പറഞ്ഞു.നോട്ടീസ് നല്‍കിയ പ്രദേശങ്ങളിലായി ധാരാളം കുട്ടികളാണ് വര്‍ഷാവസാന പരീക്ഷയ്ക്കായി തയാറെടുക്കുന്നത്. കുറഞ്ഞത് അവരുടെ പരീക്ഷകള്‍ കഴിയുന്നതുവരെ സമയ പരിധി നീട്ടിതരണമെന്നും നിരവധി കുടുംബങ്ങള്‍ ഇതോടെ ദുരിതത്തിലാവുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.
'എനിക്ക് ഏകദേശം 70 വയസ് പ്രായമുണ്ട്. ഇവിടെ ആദ്യമായി വന്നവരിലൊരാളാണ് ഞാന്‍. എന്റെ ജീവിതം മുഴുവന്‍ ഇവിടെയാണ് ചെലവഴിച്ചത്. ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് മാര്‍ച്ച് ആറിന് മുന്‍പ് സ്ഥലം വിട്ട് ദൂരെ എവിടെയെങ്കിലും പോകാനാണ്. നമുക്ക് എന്ത് കിട്ടുമെന്നോ എവിടേക്ക് പോകുമെന്നോ ആരും വ്യക്തമായി പറഞ്ഞിട്ടില്ല. ഇതൊക്കെ ആലോചിച്ച് എനിക്ക് രാത്രി ഉറങ്ങാന്‍ കഴിയുന്നില്ല. ഞങ്ങള്‍ക്ക് ഇത് വെറും ഭൂമിയല്ല, ഇത് ഞങ്ങളുടെ ജീവിതമാണ്.' പ്രദേശവാസിയായ സുകന്‍ ദേവി പറഞ്ഞു.
സര്‍ക്കാരിന്റെ ഈ നടപടി ദിവസ വേതനക്കാരെയായിരിക്കും ഏറ്റവും അധികം ബാധിക്കുക. ചേരി നിവാസികളില്‍ പലര്‍ക്കും സ്ഥിരമായ ജോലിയില്ലെന്നും ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടുന്നവരാണെന്നും ധാമു പറഞ്ഞു.

