ദേശീയ ചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്താല്‍ കടുത്ത ശിക്ഷക്ക് ശുപാര്‍ശ; പിഴ 500 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കണമെന്ന് കേന്ദ്രം

നിയമഭേദഗതി സംബന്ധിച്ചുളള ശുപാര്‍ശകള്‍ ഉപഭോക്തൃകാര്യ വകുപ്പ് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 20വരെ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും ക്ഷണിച്ചിട്ടുണ്ട്.

Update: 2019-11-29 12:59 GMT

ന്യൂഡല്‍ഹി: വാണിജ്യ നേട്ടങ്ങള്‍ക്കായി ദേശീയ ചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ. പിഴത്തുക 500 രൂപയില്‍നിന്ന് ഒരു ലക്ഷമായി കൂട്ടണമെന്നും തുടര്‍ച്ചയായി നിയമ ലംഘനം നടത്തുന്നവരില്‍നിന്നും അഞ്ചുലക്ഷം രൂപ പിഴ ഈടാക്കണമെന്നും ജയില്‍ ശിക്ഷവരെ ലഭിക്കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നിയമഭേദഗതി സംബന്ധിച്ചുളള ശുപാര്‍ശകള്‍ ഉപഭോക്തൃകാര്യ വകുപ്പ് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 20വരെ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും ക്ഷണിച്ചിട്ടുണ്ട്.

ചിഹ്നങ്ങളും പേരുകളും ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുളള 1950 ലെ നിയമം അനുസരിച്ച് ദേശീയ പതാക, സര്‍ക്കാര്‍ വകുപ്പ് ഉപയോഗിക്കുന്ന ചിഹ്നങ്ങള്‍, പ്രസിഡന്റിന്റെയോ ഗവര്‍ണറുടെയോ ഔദ്യോഗിക മുദ്ര, മഹാത്മ ഗാന്ധിയുടെയും പ്രധാനമന്ത്രിയുടെയും ചിത്രങ്ങള്‍, അശോകചക്രം എന്നിവ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്കും ഈ നിയമം ബാധകമാണ്. നിലവിലെ നിയമം ഫലപ്രദമല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Tags:    

Similar News