കാണാതായ സ്റ്റര്‍ലൈറ്റ് വിരുദ്ധ സമരനേതാവ് മുഗിലനെ കണ്ടെത്തി

ശനിയാഴ്ച ആന്ധ്രാപ്രദേശിലെ തിരുപ്പതി റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ് മുഗിലനെ കണ്ടെത്തിയത്. മുഗിലന്റെ സഹപാഠിയായിരുന്ന സുഹൃത്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പോലിസ് മുഗിലനെ പിടികൂടുകയായിരുന്നു. പീപ്പിള്‍സ് വാച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഹെന്‍ട്രി തിഫഗ്‌നെയാണ് മുഗിലനെ തിരുപ്പതി റെയില്‍വെ സ്‌റ്റേഷനില്‍നില്‍ക്കുന്നതായി കണ്ടത്.

Update: 2019-07-07 05:25 GMT

ചെന്നൈ: സ്റ്റര്‍ലൈറ്റ് വിരുദ്ധ സമരനേതാവും സാമൂഹികപ്രവര്‍ത്തകനുമായ മുഗിലനെ കണ്ടെത്തി. ശനിയാഴ്ച ആന്ധ്രാപ്രദേശിലെ തിരുപ്പതി റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ് മുഗിലനെ കണ്ടെത്തിയത്. മുഗിലന്റെ സഹപാഠിയായിരുന്ന സുഹൃത്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പോലിസ് മുഗിലനെ പിടികൂടുകയായിരുന്നു. പീപ്പിള്‍സ് വാച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഹെന്‍ട്രി തിഫഗ്‌നെയാണ് മുഗിലനെ തിരുപ്പതി റെയില്‍വെ സ്‌റ്റേഷനില്‍നില്‍ക്കുന്നതായി കണ്ടത്. ഉടന്‍തന്നെ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു.

രാവിലെ ഏഴുമണിയോടെയാണ് മുഗിലന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലിസിനെയും മുഗിലന്റെ ഭാര്യയെയും സുഹൃത്തുക്കളെയും വിവരം അറിയിച്ചു. മുഗിലനെ ആന്ധ്രാപോലിസ് തമിഴ്‌നാട് പോലിസിനു കൈമാറി. തൂത്തുക്കുടി വെടിവയ്പ്പിലെ ഉന്നത പോലിസ് ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് മുഗിലനെ കാണാതായത്. തൂത്തുക്കുടി വെടിവയ്പ്പ്, ദക്ഷിണ മേഖലാ ഐജി ശൈലേഷ് കുമാര്‍, ഡെപ്യൂട്ടി ഐജി കപില്‍കുമാര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നെന്നും വേദാന്ത ഗ്രൂപ്പുമായി കൂടിയാലോചന നടത്തിയെന്നും തെളിയിക്കുന്ന രേഖകള്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു തിരോധാനം.

14ന് ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് ശേഷം എഗ്മൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് മധുരയിലേക്ക് പോകുമെന്നാണ് മുഗിലന്‍ സുഹൃത്തുക്കളെ അറിയിച്ചിരുന്നത്. എന്നാല്‍, എഗ്മൂര്‍ സ്‌റ്റേഷനില്‍ ട്രെയിന്‍ കയറാനെത്തിയ മുഗിലനെ പിന്നീട് ആരും കണ്ടിരുന്നില്ല. നേരത്തെ സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരങ്ങളുടെ ഭാഗമായി മുഗിലന്‍ ശിക്ഷ അനുഭവിച്ചിരുന്നു. ജയിലിന് പുറത്തിറങ്ങിയ ശേഷം, തൂത്തുക്കുടി സമരത്തെക്കുറിച്ച് മുഗിലന്‍ ഗവേഷണം നടത്തിവരികയായിരുന്നു.

മദ്രാസ് ഹൈക്കോടതിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഹേബിയസ് കോര്‍പ്പസ് നല്‍കിയതിനെ തുടര്‍ന്ന് പോലിസിന് കോടതി നോട്ടീസ് അയച്ചിരുന്നു. എഗ്മൂര്‍ സ്‌റ്റേഷനില്‍ മുഗിലന്‍ നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്നും പക്ഷേ മധുരയിലേക്ക് പോയിട്ടില്ലെന്നുമായിരുന്നു പോലിസ് വാദം. അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ചെന്നൈയില്‍ ഉള്‍പ്പടെ തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളില്‍ മനുഷ്യാവകാശസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. 

Tags: