മന്ത്രിമാരായ വി മുരളീധരനും സ്മൃതി ഇറാനിയും ഇന്ന് സൗദിയില്‍; ഹജ്ജ് കരാറില്‍ ഇന്ന് ഒപ്പുവയ്ക്കും

Update: 2024-01-07 04:58 GMT

ഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, വി.മുരളീധരന്‍ എന്നിവര്‍ ഇന്ന് സൗദിയില്‍. ഇന്ത്യയും സൗദിയും തമ്മിലുള്ള ഹജ്ജ് കരാര്‍ ഒപ്പുവെയ്ക്കും. ജിദ്ദയിലെ ഇന്ത്യന്‍ സമൂഹവുമായി മന്ത്രിമാര്‍ സംവദിക്കും. സൗദിയുമായി ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഒപ്പുവെയ്ക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രിമാര്‍ ജിദ്ദയില്‍ എത്തുന്നത്. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി സ്മൃതി ഇറാനിയും, വിദേശകാര്യ സഹമന്ത്രി വി മുരളീധരനും അടങ്ങുന്ന സംഘം സൗദി ഹജ്ജ് മന്ത്രി ഡോ. തൌഫീഖ് അല്‍ റബീഉമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള 2024 ലെ ഹജ്ജ് കരാര്‍ ഇന്ന് ഒപ്പുവെയ്ക്കും.

ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഒരുക്കുന്ന സൗകര്യങ്ങളെ കുറിച്ച് സൗദി ഹജ്ജ് മന്ത്രിയുമായിചര്‍ച്ച ചെയ്യും. വൈകുന്നേരം ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രതിനിധികളുമായി മന്ത്രിമാര്‍ സംവദിക്കും. നാളെ സൗദി ഹജ്ജ് ഉംറ മന്ത്രാലയം ഒരുക്കുന്ന മൂന്നാമത് ഹജ്ജ് ആന്‍ഡ് ഉംറ കോണ്‍ഫറന്‍സില്‍ മന്ത്രിമാര്‍ പങ്കെടുക്കും. ഈ വര്‍ഷവും ഒന്നേമുക്കാല്‍ ലക്ഷം തീര്‍ഥാടകരാണ് ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തുക എന്നാണ് റിപ്പോര്‍ട്ട്.