പ്രളയത്തിനിടെ സർവേ നടത്താൻ മന്ത്രിയെത്തി; ഒടുവിൽ മന്ത്രിയെ രക്ഷിക്കാൻ ഹെലികോപ്ടറും
വെള്ളക്കെട്ടിനൊപ്പം ശക്തമായ കാറ്റുവീശിയതോടെ ബോട്ടിന് മുകളിലേക്ക് മരം കടപുഴകി വീണ് ബോട്ടിന്റെ മോട്ടോറിന് കേടുപാട് സംഭവിച്ചു.
ഭോപാൽ: മധ്യപ്രദേശിൽ പ്രളയ സർവേയ്ക്കും കുടുങ്ങിപ്പോയവരെ രക്ഷിക്കാനും പോയ മന്ത്രി കുടുങ്ങി. പ്രളയബാധിത പ്രദേശത്ത് കുടുങ്ങിയ മന്ത്രിയെ ഹെലികോപ്ടർ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയായ നരോത്തം മിശ്രയാണ് പ്രദേശത്ത് സർവേയും രക്ഷാപ്രവർത്തനവും നടത്തുന്നതിനിടെ കുടുങ്ങിപ്പോയത്.
ദാട്ടിയ ജില്ലയിൽ പ്രളയത്തെ തുടർന്ന് വീടിന് മുകളിൽ ഒമ്പത് പേർ കുടുങ്ങിയിരുന്നു. വീടിന്റെ ടെറസിലൊഴികെ ചുറ്റം വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. ഇതിനിടെ രക്ഷാപ്രവർത്തനത്തിനും സർവേയ്ക്കുമായി ഇവിടെയെത്തിയ മന്ത്രി ഇവരെ കാണുകയും ബോട്ട് അങ്ങോട്ട് തിരിക്കുകയുമായിരുന്നു.
വെള്ളക്കെട്ടിനൊപ്പം ശക്തമായ കാറ്റുവീശിയതോടെ ബോട്ടിന് മുകളിലേക്ക് മരം കടപുഴകി വീണ് ബോട്ടിന്റെ മോട്ടോറിന് കേടുപാട് സംഭവിച്ചു. ഇതോടെ മന്ത്രിയും പ്രദേശത്ത് കുടുങ്ങി. ബോട്ടിൽ ദുരന്തനിവാരണ സേനയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ബോട്ട് കേടായതോടെ മന്ത്രി ഹെലികോപ്ടർ സേവനം തേടി. തുടർന്ന് കുടുങ്ങിക്കിടന്ന ഒമ്പത് പേരെയും മന്ത്രിയേയും ഹെലികോപ്ടറിൽ രക്ഷപ്പെടുത്തുകയായിരുന്നു.