കശ്മീരില്‍ രണ്ട് സായുധരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു
തിരച്ചിലിനിടെ നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് സായുധർ കൊല്ലപ്പെട്ടതെന്ന് പോലിസ് പറഞ്ഞു.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപോരയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സായുധർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിലൊരാള്‍ ബിജെപി നേതാവ് വസീം ബാരിയെ വധിച്ചവരില്‍ ഒരാളാണെന്നാണ് സൈന്യം അവകാശപ്പെടുന്നത്. വത്‌റീന പ്രദേശത്ത് ഞായറാഴ്ചയാണ് സംഭവം. കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്ന് ആയുധങ്ങള്‍ അടക്കമുള്ളവയും സുരക്ഷാസേന പിടിച്ചെടുത്തു.
പ്രദേശത്ത് സായുധരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനേത്തുടര്‍ന്ന് സൈന്യവും പോലിസും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തുകയായിരുന്നു. തിരച്ചിലിനിടെ നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് സായുധർ കൊല്ലപ്പെട്ടതെന്ന് പോലിസ് പറഞ്ഞു. ബിജെപി നേതാവ് വസീം ബാരിയുടെ കൊലപാതകി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നും പോലിസ് അവകാശപ്പെട്ടു.
ജൂലായിലാണ് ബന്ദിപോര ജില്ല ബിജെപി അധ്യക്ഷനെയും രണ്ടു കുടുംബാംഗങ്ങളെയും സായുധർ വെടിവെച്ചുകൊന്നത്. ബിജെപി നേതാവ് വസീം അഹമ്മദ് ബാരി, പിതാവ് ബഷീര്‍ അഹമ്മദ്, സഹോദരന്‍ ഒമര്‍ ബാരി എന്നിവരെയാണ് കൊലപ്പെടുത്തിയത്. ബാരിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കടയ്ക്കുള്ളില്‍ ഇവര്‍ മൂന്നുപേരുമിരിക്കുമ്പോള്‍ സായുധർ പുറത്തുനിന്ന് നിറയൊഴിക്കുകയായിരുന്നു.