ബാരാമുല്ലയിൽ ഇന്ത്യൻ സേനയ്‌ക്കെതിരേ സായുധരുടെ ഗ്രനേഡ് ആക്രമണം
ബാരാമുല്ലയ്ക്ക് അടുത്തുള്ള ഖാൻപുരയിൽ വച്ചാണ് ആക്രമണം ഉണ്ടായത്.
ശ്രീനഗർ: ബാരാമുല്ലയിൽ ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരേ വീണ്ടും സായുധരുടെ ആക്രമണം. ഇന്ത്യൻ സേനാവ്യൂഹത്തിനെതിരേ ഗ്രനേഡുകൾ പ്രയോഗിച്ച സായുധാക്രമണത്തിൽ രണ്ട് സി ആർപിഎഫ് ഉദ്യോഗസ്ഥർക്കും ഒരു ജമ്മു കാശ്മീർ പോലിസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.
ബാരാമുല്ലയ്ക്ക് അടുത്തുള്ള ഖാൻപുരയിൽ വച്ചാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി സൈന്യം അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലം വളഞ്ഞിട്ടുണ്ടെന്നും സേനകൾക്കെതിരേ ആക്രമണം നടത്തിയവർ ഉടൻ പിടിയിലാകുമെന്നും ഇന്ത്യൻ സൈന്യത്തിന്റെ പ്രതിനിധി മാധ്യമപ്രവർത്തകരെ അറിയിച്ചു.
ഈ മാസം ആദ്യം ലശ്കറെ തൊയ്ബയുടെ ഒരു ഒളിസങ്കേതം സുരക്ഷാ ഉദ്യോഗസ്ഥർ തകർക്കുകയും അഞ്ച് പേരെ പിടികൂടുകയും ചെയ്തിരുന്നു. സായുധ സംഘത്തിലെ ഒരാൾ നൽകിയ വിവരത്തെ തുടർന്ന് നടത്തിയ സേനാ നീക്കത്തിലൂടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയതെന്നായിരുന്നു സേനയുടെ വിശദീകരണം.