മെഹുല്‍ ചോക്‌സിയുടെ തിരോധാനവും അറസ്റ്റും: ദുരൂഹതകളേറുന്നു
അതേസമയം ചോക്‌സി വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നു. ഇതോടെ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള സാധ്യതകള്‍ അടഞ്ഞേക്കും.
ന്യൂഡൽഹി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ പിടികിട്ടാപ്പുള്ളിയായ മെഹുല്‍ ചോക്‌സി ഡൊമിനിക്കയില്‍ പിടിയിലായ സംഭവത്തില്‍ ദുരൂഹതകളേറുന്നു. അറസ്റ്റിലാകുന്നതിന് മുമ്പായി ഇന്ത്യയില്‍ നിന്നുള്ള ഒരു സ്വകാര്യ വിമാനം ഡൊമിനിക്കയിലെത്തിയിരുന്നുവെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ വെളിപ്പെടുത്തി.
അതേസമയം ചോക്‌സി വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നു. ഇതോടെ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള സാധ്യതകള്‍ അടഞ്ഞേക്കും. പിഎന്‍ബിയില്‍ നിന്ന് 13,500 കോടി രൂപ തട്ടിയ സംഭവത്തിന് പിന്നാലെ 2018ല്‍ ഇന്ത്യയില്‍ നിന്ന് മുങ്ങിയ ശേഷം ആന്റിഗ്വയില്‍ പൗരത്വമെടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു ചോക്‌സി. കഴിഞ്ഞയാഴ്ചയാണ് പൊടുന്നനെ ആന്റിഗ്വയില്‍ നിന്ന് ചോക്‌സിയെ കാണാതായത്.
പിന്നീട് അയല്‍രാജ്യമായ ഡൊമിനിക്കയില്‍ പിടിയിലായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ചോക്‌സിയെ തട്ടിക്കൊണ്ടുപോയി ഡൊമിനിക്കയില്‍ എത്തിച്ച് അറസ്റ്റ് ചെയ്തുവെന്നാണ് അഭിഭാഷകര്‍ ആരോപിക്കുന്നത്. ഇരുമ്പ് കമ്പികള്‍ക്ക് പിന്നില്‍ ചോക്‌സി നില്‍ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. ഇത് ലോക്കപ്പിന് സമാനമായ അന്തരീക്ഷമാണ്. ചോക്‌സിയുടെ ശരീരത്തില്‍ പരിക്കേറ്റ പാടുകളുണ്ട്. ഡൊമിനിക്കയിലെ കോടതിയില്‍ കഴിഞ്ഞ ദിവസം ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിരുന്നു. ചോക്‌സിയെ കോടതിയില്‍ ഹാജരാക്കേണ്ടതായി വരും. എന്നാല്‍ നിലവില്‍ അദ്ദേഹം ക്വാറന്റൈനിലാണ്.
അതുകൊണ്ട് ആന്റിഗ്വക്ക് കൈമാറുന്നത് വൈകും. ഇന്ത്യയില്‍ നിന്നുള്ള ഒരു സ്വകാര്യ ജെറ്റ് ഡൊമിനിക്കയില്‍ എത്തിയിരുന്നുവെന്നും ചോക്‌സിയെ വിട്ടുകിട്ടുന്നതിനായി വന്നതാണ് ഇവരെന്നും ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു. ഖത്തറില്‍ നിന്നുമാണ് ഈ വിമാനം ഡൊമിനിക്കയിലെ ഡഗ്ലസ് ചാള്‍സ് വിമാനത്താവളത്തില്‍ ഇറങ്ങിയത്. ചോക്‌സിയെ ആന്റിഗ്വ പൗരനായി പരിഗണിക്കണമെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട ആന്റിഗ്വയിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയെയും ബ്രൗണ്‍ വിമര്‍ശിച്ചു.
ചോക്‌സി പ്രതിപക്ഷത്തിന് പണം നല്‍കി സഹായിക്കുന്നുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. കോടികളുടെ നിക്ഷേപം നടത്തുന്നതു വഴി പൗരത്വം ലഭിക്കുന്ന കരീബിയന്‍ ദ്വീപു രാജ്യമാണ് ആന്റിഗ്വ ആന്റ് ബര്‍ബുഡ. ഇവിടെ നിക്ഷേപം നടത്തിയാണ് ചോക്‌സി പൗരത്വം സ്വന്തമാക്കിയത്. ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാര്‍ ഇല്ലാത്തതിനാല്‍ ആന്റിഗ്വയില്‍ നിന്നും ചോക്‌സിയെ തിരിച്ചെത്തിക്കുക പ്രയാസമായിരുന്നു. എന്നാല്‍ മൂന്നാമതൊരു രാജ്യത്ത് പിടിയിലായത് ചോക്‌സിയെ വിട്ടുകിട്ടാനുള്ള സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്.

