കൈയ്യുറയില്ല; യുപിയിൽ ഗർഭിണിക്ക് ചികിൽസ ലഭിക്കാതെ കുട്ടി മരിച്ചു
യുവതിയെ പരിശോധിച്ച നഴ്സ് ചികില്‍സയൊന്നും ആവശ്യമില്ലെന്നും വീട്ടിലേക്ക് തിരിച്ചുപോയി പിറ്റേ ദിവസം വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
ആഗ്ര: സര്‍ജിക്കല്‍ കയ്യുറകള്‍ ഇല്ലാത്ത കാരണം പറഞ്ഞ് ഗര്‍ഭിണിയായ യുവതിക്ക് ചികില്‍സ നിഷേധിച്ച് ഉത്തര്‍പ്രദേശിലെ ആശുപത്രി. ആഗ്രയിലെ എത്മാദ്പൂര്‍ ബ്ലോക്ക് ഹെല്‍ത്ത് സെന്ററായിരുന്നു യുവതിക്ക് ചികില്‍സ നിഷേധിച്ചത്. ചികില്‍സ ലഭിക്കാത്തതില്‍ മണിക്കൂറോളം പ്രസവ വേദനയെ തുടര്‍ന്ന് യുവതിക്ക് കുട്ടിയെ നഷ്ടപെട്ടു.
ചവാലി സ്വദേശിയായ ഗദ്ദി ദേവിയും ഭര്‍ത്താവ് അനില്‍ കുമാറും തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് എത്മാദ്പൂര്‍ ഹെല്‍ത്ത് സെന്ററില്‍ എത്തുന്നത്. എന്നാല്‍രാത്രി 11 മണിയോടെ ഡോക്ടര്‍മാര്‍ക്ക് ചികിത്സ ആരംഭിക്കുന്നതിനായി ഒരു ജോടി സര്‍ജിക്കല്‍ കയ്യുറകള്‍ കൊണ്ടുവരാന്‍ അനിലിനോട് ആവശ്യപ്പെട്ടു. ലോക്ക്ഡൗണ്‍ കാരണം, ഒരു മണിക്കൂറിലധികം കയ്യുറകള്‍ക്ക് വേണ്ടി അന്വേഷിച്ചിട്ടും അനിലിന് ലഭിച്ചില്ല.
യുവതിയെ പരിശോധിച്ച നഴ്സ് ചികില്‍സയൊന്നും ആവശ്യമില്ലെന്നും വീട്ടിലേക്ക് തിരിച്ചുപോയി പിറ്റേ ദിവസം വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വേദന തുടങ്ങിയതോടെ ഭാര്യയെ അഡ്മിറ്റ് ചെയ്യണമെന്ന് അനില്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചെങ്കിലും ആശുപത്രി അധികൃതര്‍ ചെവിക്കൊണ്ടില്ല. ആശുപത്രി അധികൃതര്‍ അഡ്മിറ്റ് ചെയ്യില്ലെന്ന നിലപാട് എടുത്തതോടെ അനില്‍ എത്മാദ്പൂരിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെ സഹായത്തിനായി സമീപിച്ചു.
എന്നാല്‍ ഇക്കാര്യമറിഞ്ഞ ആശുപത്രി അധികൃതര്‍ തന്നോടും ഭാര്യയോടും മോശമായി പെരുമാറാന്‍ തുടങ്ങിയതായും അനില്‍ പറഞ്ഞു. പിറ്റേന്ന് ഭാര്യക്ക് ബോധം നഷ്ടപ്പെടുകയും സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കുട്ടി മരിച്ചുവെന്ന് അറിയിക്കുകയായിരുന്നു. സംഭവത്തില്‍ അനില്‍ ആശുപത്രി അധികൃതര്‍ക്കെതിരേ പോലിസില്‍ പരാതിപെട്ടു.