കണക്കിലൊന്നും കാര്യമില്ല; ഭൂഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചത് ഐന്‍സ്റ്റീന്‍; വിവരക്കേട് അലങ്കാരമാക്കി ബിജെപി മന്ത്രിമാര്‍

വാഹനവിപണിയിലെ പ്രധാന മുരടിപ്പിന് കാരണം പുതുതലമുറ യൂബറും ഓലെയും ഉപയോഗിക്കുന്നതാണെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ തള്ളിനു പിന്നാലെ വാണിജ്യ മന്ത്രി പീയുഷ് ഗോയലാണ് സോഷ്യല്‍ മീഡിയയില്‍ ആളുകളെ ചിരിപ്പിക്കുന്നത്.

Update: 2019-09-13 02:26 GMT

ന്യൂഡല്‍ഹി: തികഞ്ഞ വര്‍ഗീയതയില്‍ മാത്രമല്ല കടുത്ത വിവരക്കേടിന്റെ കാര്യത്തിലും മല്‍സരത്തിലാണ് നരേന്ദ്ര മോദി മന്ത്രിസഭയിലെ ബിജെപി മന്ത്രിമാര്‍. വാഹനവിപണിയിലെ പ്രധാന മുരടിപ്പിന് കാരണം പുതുതലമുറ യൂബറും ഓലെയും ഉപയോഗിക്കുന്നതാണെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ തള്ളിനു പിന്നാലെ വാണിജ്യ മന്ത്രി പീയുഷ് ഗോയലാണ് സോഷ്യല്‍ മീഡിയയില്‍ ആളുകളെ ചിരിപ്പിക്കുന്നത്. ഭൂഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ഐന്‍സറ്റീന്‍ ആണെന്നാണ് ഗോയലിന്റെ കണ്ടുപിടിത്തം. കണക്കു കൂട്ടിയിരുന്നാല്‍ ഐന്‍സ്റ്റീന്‍ ഭൂഗുരുത്വാകര്‍ഷണം കണ്ടുപിടിക്കില്ലായിരുന്നുവെന്നും ഗോയല്‍ വച്ചു കാച്ചി.

വാണിജ്യ ബോര്‍ഡ് യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് മോദി സര്‍ക്കാരിന്റെ സാമ്പത്തിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ പിയൂഷ് ഗോയല്‍ വിശദീകരിച്ചത്. സാമ്പത്തിക രംഗം സംബന്ധിച്ച് ടെലിവിഷനില്‍ കാണുന്ന കണക്കുകള്‍ വിശ്വസിക്കരുതെന്നും, കണക്ക് കൂട്ടിക്കൊണ്ടിരുന്നെങ്കില്‍ ഐന്‍സ്റ്റീന്‍ന്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് ട്രില്യന്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥ ഉണ്ടാകണമെങ്കില്‍ രാജ്യത്തിന് 12 ശതമാനം വളര്‍ച്ചാനിരക്ക് ആവശ്യമാണ്, ഇപ്പോഴുള്ള വളര്‍ച്ചാനിരക്ക് ആറ് ശതമാനമാണ് എന്നൊക്കെയുള്ള ടെലിവിഷനുകളില്‍ പറയുന്ന കണക്കുകള്‍ ശ്രദ്ധിക്കേണ്ടതില്ല. അങ്ങനെയുള്ള കണക്കുകളല്ല ഗുരുത്വാകര്‍ഷണം കണ്ടെത്താന്‍ ഐന്‍സ്റ്റീനെ സഹായിച്ചിട്ടുള്ളത്. കൃത്യമായ സൂത്രവാക്യങ്ങളും മുന്‍കാല അറിവുകള്‍ക്കും പിന്നാലെ പോയിരുന്നെങ്കില്‍ ലോകത്ത് പുതിയ യാതൊരു കണ്ടെത്തലുകളും ഉണ്ടാകുമായിരുന്നില്ല- പിയൂഷ് ഗോയല്‍ പറഞ്ഞു.

ഐസക് ന്യൂട്ടനാണ് ഗുരുത്വാകര്‍ഷണ സിദ്ധാന്തം കണ്ടെത്തിയതെന്ന പ്രൈമറി സ്‌കൂളിലെ അറിവ് പോലുമില്ലാതെയാണോ ഇങ്ങേര് വ്യവസായ മന്ത്രിയായതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണതും അതേക്കുറിച്ചുളള ഗവേഷണം ഭൂഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിലേക്ക് എത്തിച്ചതും കൊച്ചുകുട്ടികള്‍ക്കു പോലും അറിവുള്ള കാര്യമാണ്. ഇതേക്കുറിച്ച് ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും ട്രോളുകളും നിറയുകയാണ്. ന്യൂട്ടണ്‍, ഐന്‍സ്റ്റീന്‍ എന്നീ പേരുകള്‍ ട്രെന്‍ഡിങ്ങാവുകയും ചെയ്തു. ഇപ്പോള്‍ സാമ്പത്തിക വളര്‍ച്ച 6-7 ശതനമാനമാണെന്ന് മന്ത്രി പറഞ്ഞതിനെയും സോഷ്യല്‍ മീഡിയ കണക്കിന് കളിയാക്കി. ആറല്ല അഞ്ച് ശതമാനമാണ് വളര്‍ച്ചയെന്നും സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ഒരു ശതമാനത്തിന് പോലും വലിയ വിലയുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന ന്യായീകരണവുമായി പിന്നീട് പിയൂഷ് ഗോയല്‍ രംഗത്തെത്തി. താന്‍ ഒരു പ്രത്യേക സാഹചര്യത്തിലാണ് അത്തരമൊരു പ്രസ്താവന നടത്തിയത്. എന്നാല്‍, ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ചിലര്‍ ആ സാഹചര്യത്തില്‍നിന്ന് അടര്‍ത്തി മാറ്റി ഒരു വരി മാത്രമെടുത്ത് അനാവശ്യമായ വാര്‍ത്തകള്‍ സൃഷ്ടിക്കുകയായിരുന്നു. ഇന്ത്യന്‍ വാണിജ്യവ്യവസായ മേഖലയെ പ്രചോദിപ്പിക്കുകയായിരുന്നു തന്റെ പ്രസ്താവനയുടെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News