മംഗളൂരു വെടിവയ്പ്: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം

കന്തക്കിലെ അബ്ദുല്‍ ജലീല്‍, മംഗളൂരു കുദ്രാളിലെ നൗഫല്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് 10 ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.

Update: 2019-12-22 08:30 GMT

ബംഗളൂരു: മംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. കന്തക്കിലെ അബ്ദുല്‍ ജലീല്‍, മംഗളൂരു കുദ്രാളിലെ നൗഫല്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് 10 ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ഡിസംബര്‍ 19നാണ് മംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് പോലിസ് വെടിവയ്പ്പില്‍ ഇവര്‍ കൊല്ലപ്പെട്ടത്. ഇവരോടൊപ്പം പരിക്കേറ്റ മുന്‍ മേയര്‍ അഷ്‌റഫിന്റെയും നസീമിന്റെയും നില അതീവഗുരുതരമാണ്.

ബന്ദറിലെ ബിബി അലവി റോഡിലെ പ്രതിഷേധമാണ് വെടിവയ്പിലേക്കും രണ്ടുപേരുടെ മരണത്തിലേക്കും നയിച്ചത്. അതേസമയം, മംഗളൂരു നഗരത്തില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂവില്‍ ഇളവുവരുത്തി. ഇന്നലെ വൈകീട്ട് ആറുമണിവരെയാണ് ഇളവ് പ്രഖ്യാപിച്ചത്. എന്നാല്‍, നിരോധനാജ്ഞ തുടരും. ദക്ഷിണ കന്നഡ ജില്ലയില്‍ രണ്ടുദിവസമായി ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനവും പിന്‍വലിച്ചിട്ടുണ്ട്.

Tags: