മംഗളൂരു വെടിവയ്പ്, മാധ്യമപ്രവര്‍ത്തകരുടെ കസ്റ്റഡി; കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

കേരളത്തില്‍നിന്നുള്ള എട്ടംഗ മാധ്യമസംഘത്തെ വെള്ളിയാഴ്ച രാവിലെയാണ് മംഗളൂരൂ സിറ്റി പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്.

Update: 2019-12-21 15:30 GMT

മംഗളൂരു: പൗരത്വ ഭേദഗതി നീയമത്തിനെതിരേ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ മംഗളൂരുവില്‍ രണ്ടുപേര്‍ പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഏതുതരത്തിലുള്ള അന്വേഷണമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. സംഘര്‍ഷങ്ങള്‍ റിപോര്‍ട്ട് ചെയ്യാന്‍ കേരളത്തില്‍നിന്നെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്ത സംഭവവും അന്വേഷിക്കുമെന്നു യെദിയൂരപ്പ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍നിന്നുള്ള എട്ടംഗ മാധ്യമസംഘത്തെ വെള്ളിയാഴ്ച രാവിലെയാണ് മംഗളൂരൂ സിറ്റി പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്.

തിരിച്ചറിയല്‍ കാര്‍ഡുകളില്ലെന്നാരോപിച്ചായിരുന്നു പോലിസിന്റെ നടപടി. എന്നാല്‍, അക്രഡിറ്റേഷന്‍ കാര്‍ഡ് അടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത കര്‍ണാടക പോലിസിന്റെ നടപടിക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ മോചനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. അകാരണമായി ഏഴ് മണിക്കൂറോളം മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വച്ച ശേഷം പിന്നീട് അതിര്‍ത്തിയില്‍വച്ച് കേരള പോലിസിന് കൈമാറുകയായിരുന്നു. ഇവരുടെ മൈക്കും കാമറയും മൊബൈല്‍ ഫോണുമെല്ലാം പോലിസ് പിടിച്ചെടുത്തു. ഇവരെ മോചിപ്പിച്ചശേഷമാണ് ഇവയെല്ലാം തിരികെ നല്‍കിയത്.

Tags: