'ഏറ്റുമുട്ടലില്‍' ആദിവാസി യുവാവ് കൊല്ലപ്പെട്ടു: മാവോവാദിയാണെന്ന് പോലിസ്, അല്ലെന്ന് കുടുംബം
മനു മാവോവാദി കേഡറല്ലെന്ന് മനുവിന്റെ സഹോദരനും ജില്ലാ റിസര്‍വ് ഗാര്‍ഡും ആയ രേണു നുരേതി പറഞ്ഞു.
റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ സേനയും മാവോവാദികളും തമ്മിലുണ്ടായ 'ഏറ്റുമുട്ടലില്‍' സൈന്യം നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട യുവാവ് മാവോവാദിയല്ലെന്ന് കുടുംബം. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് ഇരുപത്തഞ്ചുകാരനായ മനു നുരേതി പോലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്.
നാരായണ്‍പൂര്‍ പോലിസ് പറയുന്നതനുസരിച്ച്, പുലര്‍ച്ചെ 1.30 ന് മാവോവാദികളും ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡും (ഡിആര്‍ജി) തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അജ്ഞാതനായ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നീട് കൊല്ലപ്പെട്ടത് മനു നുരേതി എന്ന് തിരിച്ചറിയുകയായിരുന്നു. മാവോവാദി സംഘത്തില്‍ നിന്ന് ആയുധങ്ങളും മറ്റ് വസ്തുക്കളും കണ്ടെടുത്തതായും പോലിസ് അവകാശപ്പെടുന്നു.
'ഭാരന്ദ പോലിസ് താനയ്ക്ക് മൂന്ന് കിലോമീറ്റര്‍ മുമ്പ് ഞങ്ങളുടെ ഡിആര്‍ജി ടീമുകള്‍ക്ക് നേരെ മാവോവാദികള്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് ഞങ്ങള്‍ ശക്തമായി തിരിച്ചടിച്ചു. അതിനുശേഷം, ഒരു അജ്ഞാത മാവോവാദിയുടെ മൃതദേഹവും ആയുധങ്ങളും വെടിക്കോപ്പുകളും ഐഇഡിയും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് ഡിഎസ്പി അനുജ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ മനു മാവോവാദി കേഡറല്ലെന്ന് മനുവിന്റെ സഹോദരനും ജില്ലാ റിസര്‍വ് ഗാര്‍ഡും ആയ രേണു നുരേതി പറഞ്ഞു. 'ബസ്തര്‍ ഫൈറ്റേഴ്‌സില്‍ അംഗമാകാന്‍ അദ്ദേഹം ഫോമുകള്‍ പൂരിപ്പിച്ചിരുന്നു. ഞങ്ങളെല്ലാം മാവോവാദി പ്രശ്‌ന ബാധിതരും കുടിയിറക്കപ്പെട്ടവരുമാണ്. മനുവിനെ മാവോവാദിയായി പ്രഖ്യാപിച്ചത് തെറ്റായിയെന്നും രേണു നുരേതി പറഞ്ഞു.
പോലിസ് എങ്ങനെയാണ് ഇയാളുടെ പക്കല്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതെന്ന് എനിക്കറിയില്ല; ഞങ്ങളുടെ വീട്ടില്‍ ആയുധങ്ങളൊന്നുമില്ല, എന്റെ സഹോദരന്‍ അത് കൊണ്ടുപോകുന്നത് അസാധ്യമാണ്. പോലിസ് സേനയില്‍ ചേരാനും മാവോയിസ്റ്റുകളെ നേരിടാനും അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നും രേണു പറഞ്ഞു.
