മജിസ്‌ട്രേറ്റിന് നേരെ ചെരുപ്പെറിഞ്ഞു; യുവാവിന് രണ്ട് വർഷം തടവ്

മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട അഷ്‌റഫ് അൻസാരി (23) ഭിവണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് നേരെ ചെരുപ്പെറിയുകയായിരുന്നു.

Update: 2020-12-11 12:28 GMT

താനെ: മഹാരാഷ്ട്രയിൽ മജിസ്‌ട്രേറ്റിന് നേരെ ചെരുപ്പെറിഞ്ഞതിന് യുവാവിനെ രണ്ട് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച് കോടതി. കഴിഞ്ഞ ജനുവരിയിൽ മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം മജിസ്‌ട്രേറ്റിന് നേരെ ചെരുപ്പെറിഞ്ഞതിനാണ് യുവാവിനെ താനെ ജില്ലയിലെ ഭിവണ്ടി കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചത്.

2019 ജനുവരി 29 ന് മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട അഷ്‌റഫ് അൻസാരി (23) ഭിവണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് നേരെ ചെരുപ്പെറിയുകയായിരുന്നു. കൃത്യസമയത്ത് അഭിഭാഷകൻ തടയാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തേയും ചെരുപ്പെറിഞ്ഞെന്ന് അഭിഭാഷകൻ വിജയ് മുണ്ടെ പറഞ്ഞു.

എട്ട് സാക്ഷികളെ വിസ്തരിച്ച ശേഷം ഭിവണ്ടിയിലെ ആമ്പദ നിവാസിയായ അഷ്‌റഫിന് ഇന്ത്യൻ ശിക്ഷാ നിയമം 353 വകുപ്പ് പ്രകാരം രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചു. ജില്ലാ സെഷൻസ് ജഡ്ജി പിഎം ഗുപ്തയാണ് വിധി പ്രഖ്യാപിച്ചത്.