കാര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്ന്; യുവാവിന് 500 രൂപ പിഴയിട്ട് യുപി പോലിസ്
ഹെല്‍മെറ്റ് ധരിക്കാതെ മഹീന്ദ്ര ബൊലേറോ കാറില്‍ യാത്ര ചെയ്തതിന് 500 രൂപ പിഴ അടയ്ക്കണമെന്ന് ആര്‍ടിഒയില്‍ നിന്ന് ലഭിച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നു.
ലഖ്നോ: ബൊലേറോ കാര്‍ ഓടിച്ച യുവാവ് ഹെല്‍മറ്റ് ധരിച്ചില്ലെന്ന് ആരോപിച്ച് ഉത്തർപ്രദേശ് പോലിസ് പിഴയിട്ടു. ഹമിര്‍പുര്‍ ജില്ലയിലെ മന്നഗൗണ്‍ സ്വദേശിയായ പ്രശാന്ത് തിവാരിക്കാണ് യുപി പോലിസ് 500 രൂപ പിഴയിട്ടത്. ഇ- ചലാനായി പിഴ വിവരം മൊബെെലില്‍ ലഭിച്ചതോടെയാണ് പ്രശാന്ത് ഇക്കാര്യം അറിഞ്ഞത്.
ഹെല്‍മെറ്റ് ധരിക്കാതെ മഹീന്ദ്ര ബൊലേറോ കാറില്‍ യാത്ര ചെയ്തതിന് 500 രൂപ പിഴ അടയ്ക്കണമെന്ന് ആര്‍ടിഒയില്‍ നിന്ന് ലഭിച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നു. 2020 നവംബറിലാണ് സംഭവം നടന്നതെന്നും ഇ‑ചലാനില്‍ വ്യക്തമാക്കുന്നു. സംഭവം വിവിധമായെങ്കിലും അധികാരികളുടെ ഭാഗത്ത് നിന്ന് ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.
നിയമലംഘനത്തെക്കുറിച്ച് വിശദമാക്കിയപ്പോഴാണ് ഹെല്‍മറ്റ് ധരിക്കാത്തതാണ് കുറ്റമെന്ന് കണ്ടെത്തുന്നത്. എന്നാല്‍ നാലുചക്രവാഹനം സാധാരണ റോഡില്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ഉപയോഗിക്കണോയെന്നാണ് യുവാവ് ചോദിക്കുന്നത്. മോട്ടോര്‍ വെഹിക്കിള്‍ നിയമങ്ങള്‍ പുതുക്കിയതിന് പിന്നാലെ ട്രാഫിക് പോലിസ് നിയമലംഘകരെ കര്‍ശനമായി പിടികൂടാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇതിനിടയില്‍ ഇത്തരം വിചിത്രമായ കാരണം കൊണ്ട് പിഴയിടുന്ന സംഭവങ്ങളും ഉത്തര്‍പ്രദേശില്‍ പതിവാകുകയാണ്.