കര്‍ണാടകയില്‍ ആയത്തുല്ലാ അലി ഖാംനഈയുടെ കൊലപാതത്തെ പരാമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട യുവാവിന് നേരെ മര്‍ദ്ദനം

Update: 2026-03-06 07:50 GMT

ബെംഗളൂര്‍: ആയത്തുല്ല അലി ഖാംനഈയുടെ കൊലപാതകത്തിനെ കുറിച്ച് പരാമര്‍ശിക്കുന്ന പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനെ ചൊല്ലി കര്‍ണാടകയില്‍ യുവാവിനെ മര്‍ദ്ദിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ കൊലപ്പെടുത്തിയതില്‍ പ്രതികരിച്ച് സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിനാണ് യുവാവിനെ നാലംഗസംഘം ആക്രമിച്ചത്. കര്‍ണാടകയിലെ ഗംഗാവതിയിലാണ് സംഭവം നടന്നത്. ഗംഗാവതി സ്വദേശിയായ ചന്ദ്രശേഖറാണ് ആക്രമണത്തിന് ഇരയായത്.

പുല്‍വാമ ആക്രമണത്തിലും ഖാംനഈയുടെ കൊലപാതകത്തിലും സമൂഹത്തിലെ ഒരു വിഭാഗം മൗനം പാലിക്കുന്നുവെന്നാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രതികരണം. ഇതില്‍ പ്രതിഷേധിച്ചാണ് ഒരു കൂട്ടം യുവാക്കള്‍ ചന്ദ്രശേഖറെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തില്‍ നാല് യുവാക്കള്‍ക്കെതിരെ കേസ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച ഗംഗാവതിയിലെ ചന്ദ്രശേഖറിന്റെ കടയില്‍ വെച്ച് നാല് യുവാക്കള്‍ ആക്രമിക്കുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നത് തുടര്‍ന്നാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ഗംഗാവതി പോലീസാണ് കേസെടുത്തത്. അക്രമികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്റെ ഗംഗാവതിയിലെ കടയില്‍ ജോലി ചെയ്യുന്ന സമയം നാല് പേര്‍ ആക്രമിച്ചതായും വധഭീഷണി നടത്തിയതായും ചന്ദ്രശേഖര്‍ പോലിസിന് മൊഴി നല്‍കിയിരുന്നു. തങ്ങളുടെ സമുദായത്തിനെതിരെ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്നാണ് ചന്ദ്രശേഖര്‍ പോലിസിനോട് പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലിസ് പറയുന്നത്.