പൗരത്വ ഭേദഗതി നിയമത്തിനെതിരേ വിദേശത്തും പ്രക്ഷോഭം നയിച്ച് മലയാളികള്‍

ഈമാസം 27 നു ജപ്പാന്‍ തലസ്ഥാനമായ ടോക്യോയിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ നടത്തുന്ന പ്രതിഷേധ സംഗമത്തിന്റെ പ്രചരണാര്‍ഥം മിയ കെന്‍ മേഖലയിലുള്ള പ്രവാസികളാണ് ഇന്ന് പ്രതിഷേധിച്ചത്. സംഘപരിവാര്‍ ഇന്ത്യ വിടുക, എന്‍ആര്‍സി, സിഎഎ നിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായെത്തിയ പ്രതിഷേധക്കാര്‍ ഇന്ത്യാ സംരക്ഷണപ്രതിജ്ഞയും ചൊല്ലി.

Update: 2019-12-22 13:06 GMT

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരേ ഇന്ത്യയിലെങ്ങും നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദേശത്തുള്ള മലയാളികളും. ഇന്ത്യയെ മതാടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ലക്ഷ്യമിട്ടുള്ള പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വരജിസ്റ്ററും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിദേശരാജ്യങ്ങളില്‍ നൂറുകണക്കിന് മലയാളികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പൗരത്വനിയമത്തിനെതിരേ ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാലയില്‍നിന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭമാണ് ലോകമെങ്ങും അലയടിച്ചുകൊണ്ടിരിക്കുന്നത്. ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥികളാണ് പ്രക്ഷോഭത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്നത്. മംഗളൂരുവിലും മലയാളികള്‍ പ്രക്ഷോഭരംഗത്ത് സജീവമായി. മലയാളികളാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ആരോപിച്ച് കര്‍ണാടക പോലിസ് മലയാളി വിദ്യാര്‍ഥികളെ ക്രൂരമായി ആക്രമിച്ചിരുന്നു.

മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമം നടന്നു. മറ്റ് പല സംസ്ഥാനങ്ങളിലും പ്രക്ഷോഭങ്ങളില്‍ മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. അതേസമയം, ഇന്ത്യയില്‍ മാത്രമല്ല വിദേശരാജ്യങ്ങളായ ആസ്‌ത്രേലിയയിലും ജപ്പാനിലും യൂറോപ്യന്‍ രാജ്യങ്ങളിലും മലയാളികള്‍ ബിജെപി സര്‍ക്കാര്‍ ആവിഷ്‌കരിച്ച കരിനിയമത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതായ റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസി മലയാളികളും വിദ്യാര്‍ഥികളും നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. കൂടാതെ പൗരത്വഭേദഗതി നിയമത്തിനെതിരേ സംവാദങ്ങളും പ്രതിഷേധ സംഗമങ്ങളും സംഘടിപ്പിക്കുകയുണ്ടായി. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ലോകമെങ്ങും നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജപ്പാനിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ സംഗമം സംഘടിപ്പിക്കുന്നു.


 ഈമാസം 27 നു ജപ്പാന്‍ തലസ്ഥാനമായ ടോക്യോയിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ നടത്തുന്ന പ്രതിഷേധ സംഗമത്തിന്റെ പ്രചരണാര്‍ഥം മിയ കെന്‍ മേഖലയിലുള്ള പ്രവാസികളാണ് ഇന്ന് പ്രതിഷേധിച്ചത്. സംഘപരിവാര്‍ ഇന്ത്യ വിടുക, എന്‍ആര്‍സി, സിഎഎ നിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായെത്തിയ പ്രതിഷേധക്കാര്‍ ഇന്ത്യാ സംരക്ഷണപ്രതിജ്ഞയും ചൊല്ലി. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കുതന്ത്രം പ്രയോഗിച്ച ബ്രിട്ടീഷുകാരില്‍നിന്ന് വിമോചനം സാധ്യമായത് നാനാത്വത്തില്‍ ഏകത്വമെന്ന മുദ്രാവാക്യമുയര്‍ത്തിയാണെന്നും അതിന്റെ കടക്കല്‍ കത്തിവയ്ക്കാന്‍ സംഘപരിവാര്‍ ഫാഷിസ്റ്റുകളെ അനുവദിക്കില്ലെന്നും പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്ത് ജാസിം മൗലാക്കിരിയത്ത് വ്യക്തമാക്കി.

സുഹൈല്‍ ചെറുവത്തൂര്‍, റാസിഖ് കാഞ്ഞങ്ങാട്, ഫാരിസ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പൗരത്വനിയമത്തിനെതിരേ ആസ്‌ത്രേലിയയിലെ മെല്‍ബണ്‍ നഗരത്തില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ തിരുവല്ലം ഭാസിയുടെ നേതൃത്വത്തിലാണ് വമ്പിച്ച പ്രതിഷേധം നടത്തിയത്. മെല്‍ബണ്‍ നഗരം, നട്ടുച്ച നേരം, തോല്‍പിക്കാന്‍ കഴിയില്ല എന്ന് ഫെയ്‌സ്ബുക്കില്‍ പ്രക്ഷോഭത്തിന്റെ ചിത്രം പങ്കുവച്ച് ഭാസി കുറിച്ചു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു മുന്നില്‍ നടത്തിയ പ്രക്ഷോഭത്തിലും മലയാളികളുടെ സാന്നിധ്യമുണ്ടായി. കുവൈത്തിലും പ്രതിഷേധം അലയടിക്കുകയാണ്. ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരേ പ്രതിരോധം തീര്‍ക്കുന്ന മുഴുവന്‍ പോരാളികള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് മലയാളികള്‍ ഒന്നിച്ച് പ്രതിഷേധ സമ്മേളനം ഈമാസം 26ന് കുവൈത്തില്‍ നടക്കും. ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് മോഹന്‍ പങ്കെടുക്കും. 

Tags: