സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവില്‍ വന്‍ ക്രമക്കേട്; യുപിഐ ആപ്പ് വഴി കൈപ്പറ്റിയത് 4.6 ലക്ഷം രൂപ; 14 ഉദ്യോഗസ്ഥരെ കയ്യോടെ പൊക്കി വിജിലന്‍സ്
തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവില്‍ വന്‍ ക്രമക്കേടും അഴിമതിയുമെന്ന് വിജിലന്‍സ് കണ്ടെത്തല്‍. സര്‍ക്കാര്‍ ഓഫിസുകളില്‍ നടത്തിയ പരിശോധനയില്‍ മണ്ണ് ഇടപാടുകാരില്‍ നിന്ന് നാലര ലക്ഷത്തോളം രൂപ കൈക്കൂലിയായി കൈപ്പറ്റിയ പതിനാല് ഉദ്യോഗസ്ഥര്‍ക്ക് പിടിവീണു. കെട്ടിട നിര്‍മാണത്തിനെന്ന പേരില്‍ അനുമതി വാങ്ങി വന്‍ തോതില്‍ മണ്ണ് കടത്തുന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.
വിജിലന്‍സിന്റെ ഓപ്പറേഷന്‍ എര്‍ത്ത് ഗാര്‍ഡിലാണ് വന്‍ ക്രമക്കേടും അഴിമതിയും കണ്ടെത്തിയത്. സംസ്ഥാനത്തെ 72 ഓഫിസുകളിലും മണ്ണ് നീക്കം ചെയ്യാന്‍ അനുമതി നല്‍കിയ 360 സ്ഥലങ്ങളിലാണ് ഇന്നലെ പരിശോധന നടന്നത്. മൈനിങ് ആന്റ് ജിയോളജി വകുപ്പിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ഓഫിസുകളിലെ പതിനാല് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്ന് വിജിലന്‍സ് കണ്ടെത്തി. 4.69 ലക്ഷം രൂപയാണ് മണ്ണ് ഇടപാടുകാരില്‍ നിന്നും അപേക്ഷകരില്‍ നിന്നും ഇവര്‍ യുപിഐ മുഖേന കൈപ്പറ്റിയത്. ക്ലര്‍ക്ക്, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, മിനറല്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍, പഞ്ചായത്ത് സെക്രട്ടറി മുതല്‍ ഡ്രൈവര്‍മാര്‍ വരെ കൈക്കൂലി വാങ്ങുന്നു. അനുവദിച്ചതിലും കൂടുതല്‍ അളവിലാണ് പലയിടത്തും മണ്ണെടുത്തത്.
കെട്ടിട നിര്‍മാണത്തിന്റെ മറവില്‍ മാഫിയ സംഘങ്ങള്‍ കുന്നുകളിടിച്ച് വന്‍ തോതില്‍ മണ്ണ് കടത്തുന്നുവെന്നാണ് കണ്ടെത്തല്‍. കെട്ടിടം നിര്‍മിക്കാന്‍ മണ്ണെടുക്കാന്‍ അനുമതി വാങ്ങിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കെട്ടിടം പണിയണമെന്നുണ്ട്. ഈ ചട്ടവും പാലിക്കുന്നില്ല. വീട് വയ്ക്കാന്‍ പെര്‍മിറ്റ് സ്വന്തമാക്കിയ ശേഷം വന്‍ തോതില്‍ മണ്ണ് നീക്കം ചെയ്ത് പ്ലോട്ടുകളാക്കി വില്‍പ്പന നടത്തുന്നുവെന്നും വിജിലന്‍സ് കണ്ടെത്തി. ഡെവലപ്‌മെന്റ് പെര്‍മിറ്റുകളുടെ മറവിലും മണ്ണ് കടത്തുന്നുണ്ട്.
കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥര്‍ നിയമലംഘനങ്ങള്‍ക്ക് കണ്ണടയ്ക്കുമ്പോള്‍ സര്‍ക്കാരിന് വന്‍ നഷ്ടമാണ് ഉണ്ടാവുന്നത്. ചട്ടം പാലിക്കാതെ മണ്ണ് നീക്കം കണ്ടെത്തിയ സ്ഥലങ്ങളില്‍ പിഴ ഈടാക്കാന്‍ വസ്തു ഉടമകള്‍ക്ക് നോട്ടീസ് നല്‍കും. റോയല്‍റ്റിയുടെ അഞ്ചിരട്ടിയോളം ഈടാക്കും. ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനും പരിശോധന തുടരാനുമാണ് വിജിലന്‍സ് തീരുമാനം.
