ഒഎന്‍ജിസിയുടെ എണ്ണക്കിണറില്‍ വന്‍ തീപിടുത്തം; ഒഴിവായത് വന്‍ ദുരന്തം, ആളപായമില്ല, നാട്ടുകാരെ ഒഴിപ്പിച്ചു

Update: 2026-01-05 16:27 GMT

അമരാവതി: ഒഎന്‍ജിസിയുടെ നിയന്ത്രണത്തിലുള്ള എണ്ണക്കിണറില്‍ വന്‍ തീപിടുത്തം. സംഭവത്തില്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒഎന്‍ജിസിയുടെ കരാറുകാരനായ ഡീപ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മോറി-5 എണ്ണ കിണറിലാണ് തീപിടിത്തമുണ്ടായത്.

ആന്ധ്രാപ്രദേശിലെ കോനസീമ ജില്ലയിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ ഇരുസുമാണ്ട ഗ്രാമത്തിലാണ് സംഭവം. ഇന്ന് (ജനുവരി 05) ഉച്ചയ്ക്ക് 12.30 ഓടെയാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ കോനസീമ ജില്ലാ ഭരണകൂടം നടപടിയെടുത്തു. 100 അടിയിലധികം ഉയരത്തില്‍ വായുവിലേക്ക് തീ പടര്‍ന്നു. സമീപത്തുള്ള തെങ്ങുകള്‍ കത്തി നശിച്ചു. ചുറ്റുമുള്ള ഗ്രാമങ്ങളില്‍ കനത്ത പുക പടര്‍ന്നു.

പ്രഥമിക അന്വേഷണത്തില്‍ പൈപ്പ്‌ലൈനില്‍ നിന്ന് വാതകം ചോര്‍ന്നതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും അഗ്‌നി രക്ഷാസേനയും സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും സംഭവത്തിന്റെ കാരണം കണ്ടെത്തുന്നതിനുമായി രാജമുണ്ട്രിയില്‍ നിന്ന് ഒഎന്‍ജിസിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും എത്തിച്ചേര്‍ന്നു.

മുന്‍കരുതല്‍ നടപടിയായി സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരെ അധികൃതര്‍ ഒഴിപ്പിച്ചു. കൂടുതല്‍ തീപിടുത്തം ഒഴിവാക്കാന്‍ സമീപ ഗ്രാമങ്ങളിലെ ജനങ്ങള്‍ വൈദ്യുതി, സ്റ്റൗ അല്ലെങ്കില്‍ മറ്റ് വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഉച്ചഭാഷിണികള്‍ വഴി അറിയിപ്പുകള്‍ നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.





Tags: