കാണാതായ കുടുംബത്തിലെ അഞ്ചുപേരെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി
ഇതുവരെ കേസിൽ ആറു പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വയലിലെ മണ്ണിളക്കിയ ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.
ഭോപ്പാൽ: മധ്യപ്രദേശില്‍ ആഴ്ചകള്‍ക്ക് മുമ്പ് കാണാതായ ഒരു കുടുംബത്തിലെ അഞ്ചു പേരുടെ മൃതദേഹങ്ങള്‍ പത്തടിയോളം താഴ്ചയുള്ള കുഴിയില്‍ നിന്ന് കണ്ടെടുത്തു. അഞ്ചു പേരേയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചു. മുന്‍കൂട്ടി ആഴമേറിയ കുഴിവെട്ടിയ ശേഷം ഇവരെ കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നുവെന്ന് പോലിസ് പറയുന്നു.
45കാരി മമത, അവരുടെ പെണ്‍മക്കളായ രുപാലി(21), ദിവ്യ(14), ഇവരുടെ ബന്ധുവായ രണ്ട് കൗമാരക്കാര്‍ എന്നിവരെ മേയ് 13നാണ് കാണാതായത്. കൊല്ലപ്പെട്ട രുപാലിയുമായി ബന്ധമുണ്ടായിരുന്ന ഇവരുടെ വീട്ടുടമ സുരേന്ദ്ര രജപുത്തും സഹായികളായ നാലു പേരുമാണെന്ന് കൂട്ടക്കൊല നടത്തിയതെന്ന് പോലിസ് പറഞ്ഞു.
ഇതുവരെ കേസിൽ ആറു പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വയലിലെ മണ്ണിളക്കിയ ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. വലിയ കുഴിയില്‍ വെവ്വേറെ കുഴികളിലായാണ് മൃതദേഹങ്ങള്‍ മൂടിയിരുന്നത്. മൃതദേഹങ്ങളുടെ വസ്ത്രങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്ത് കത്തിച്ചു കളഞ്ഞതായും തെളിഞ്ഞു.
അഞ്ച് പേരെ കാണാതായെന്ന ബന്ധുക്കളുടെ പരാതി അന്വേഷിച്ചു വരുന്നതിനിടെ കൊല്ലപ്പെട്ടവരില്‍ ഒരാളായ രുപാലിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതാണ് നിര്‍ണായകമായത്. കുടുംബത്തെ കാണാതായ ദിവസം രുപാലിയും സുരേന്ദ്രയും ഫോണില്‍ സംസാരിച്ചതായി കണ്ടെത്തി. ഇതേദിവസം തന്നെ മറ്റു പ്രതികളുമായും സുരേന്ദ്ര നിരവധി തവണ ഫോണില്‍ സംസാരിച്ചിരുന്നു. ഇവരെ എല്ലാവരേയും കണ്ടെത്തി ചോദ്യം ചെയ്തതോടെയാണ് കേസില്‍ വഴിത്തിരിവായത്.
