ലോക്ക്ഡൗൺ ഭീതി; വൻ ന​ഗരങ്ങളിൽ നിന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്

ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികാളാണ് വീണ്ടുമൊരു അപ്രതീക്ഷിത ലോക്ക് ഡൗൺ ഉണ്ടായേക്കാമെന്ന സൂചനയുടെ അടിസ്ഥാനത്തിൽ നാട്ടിലേക്ക് തിരിച്ചത്.

Update: 2021-04-07 08:34 GMT

ന്യൂഡൽഹി: കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ, വീണ്ടുമൊരു അപ്രതീക്ഷിത ലോക്ക്ഡൗൺ പ്രഖ്യാപനമുണ്ടായേക്കാം എന്ന ഭീതിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ. ലോക്ക് ഡൗൺ പ്രഖ്യാപനം ഉണ്ടായേക്കാമെന്ന ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ന​ഗരങ്ങളിൽ നിന്ന് ബിഹാറിലേക്കുള്ള ട്രെയിൻ, ബസ് സർവീസുകളിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികാളാണ് വീണ്ടുമൊരു അപ്രതീക്ഷിത ലോക്ക് ഡൗൺ ഉണ്ടായേക്കാമെന്ന സൂചനയുടെ അടിസ്ഥാനത്തിൽ നാട്ടിലേക്ക് തിരിച്ചത്. ഇതോടെ മുംബൈ, പൂനെ, ചണ്ഡീ​ഗഡ്, സൂറത്ത്, ഡൽഹി എന്നിവിടങ്ങളിൽ നിന്നും ട്രെയിൻ, ബസ് മാർഗം വലിയ തോതിലുള്ള ജനങ്ങളുടെ ഒഴുക്കാണ് അനുഭവപ്പെട്ടത്. ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപോർട്ട് ചെയ്യുന്ന മഹാരാഷ്ട്രയിൽ നിന്നാണ് തൊഴിലാളികൾ കൂടുതലായും നാടുവിടുന്നത്. ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള പത്ത് ജില്ലകളിൽ മുന്നിൽ മുംബൈയാണുള്ളത്.

മുംബൈ, പൂനെ ഉൾപ്പടെയുള്ള ന​ഗരങ്ങളിൽ നിന്നും ബിഹാറിലേക്ക് പോകുന്ന ട്രെയിനുകളെല്ലാം തിങ്ങിനിറഞ്ഞിരിക്കുകയാണെന്ന് ഈസ്റ്റ് - സെൻട്രൽ റെയിൽവേ വക്താവ് രാജേഷ് കുമാർ പറഞ്ഞു. എന്നാൽ ബിഹാറിലേക്ക് മടങ്ങുന്നവരെല്ലാം കുടിയേറ്റ തൊഴിലാളികളാണോ എന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികളുടെ തിരിച്ചു വരവ് നേരിടാൻ നടപടിയാരംഭിച്ചതായി ബിഹാർ തൊഴിൽ മന്ത്രി ജിബേഷ് കുമാർ പറഞ്ഞു. തിരിച്ചെത്തുന്നവർക്ക് കൊവിഡ് ടെസ്റ്റ് നടത്തും. പ്രത്യേകിച്ചും കൂടിയ രോ​ഗവ്യാപനമുള്ള ന​ഗരങ്ങളിൽ നിന്ന് വരുന്നവരെ പ്രത്യേകം പരി​ഗണിക്കും. വേണ്ടി വന്നാൽ ക്വാറന്റെയിൻ കേന്ദ്രങ്ങൾ വീണ്ടും തുറക്കുമെന്നും മന്ത്രി പറഞ്ഞു.

Similar News