കോളജ് അധ്യാപികയെ തീകൊളുത്തി കൊന്ന സംഭവം; പ്രതിഷേധം ശക്തം
തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും ടയറുകള്‍ കത്തിച്ചു ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.
മുംബൈ: കോളേജ് അധ്യാപികയെ മുന്‍ കാമുകന്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. പ്രതിക്കു വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തിനിടയാക്കി. കേസിലെ വിചാരണ സംസ്ഥാന സര്‍ക്കാര്‍ അതിവേഗ കോടതിക്കു കൈമാറി.
തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും ടയറുകള്‍ കത്തിച്ചു ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. പലയിടങ്ങളിലും കല്ലേറുണ്ടായി. മൃതദേഹവുമായി എത്തിയ ആംബുലന്‍സിനു നേരെയും കല്ലേറുണ്ടായതായാണ് റിപോര്‍ട്ട്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഹിന്‍ഗന്‍ഘട്ടില്‍ കൂടുതല്‍ പോലിസിനെയും വിന്യസിച്ചു. വാര്‍ധ ജില്ലയില്‍ സുരക്ഷയും ജാഗ്രതയും വര്‍ധിപ്പിച്ചു.
നാഗ്പൂരില്‍ വാര്‍ധയിലെ ഹിന്‍ഗന്‍ഘട്ട് സ്വദേശിനിയാണ് അങ്കിത. അങ്കിത കോളജിലേക്കു പോകുമ്പോഴായിരുന്നു വികേഷ് നഗ്രാലെ (27) ബൈക്കിലെത്തി, അതില്‍ നിന്നു പെട്രോള്‍ കുപ്പിയിലാക്കി ദേഹത്തൊഴിച്ചതും തീവച്ചതും. ഇതിനുശേഷം ഇവിടെനിന്നും രക്ഷപ്പെട്ട ഇയാളെ മണിക്കൂറുകള്‍ക്കകം പോലിസ് പിടികൂടിയിരുന്നു.
ഇരുവരും ഏറെക്കാലം അടുപ്പത്തിലായിരുന്നെന്നും ശല്യവും അസാധാരണമായ പെരുമാറ്റവും സഹിക്കാനാകാതെ 2 വര്‍ഷം മുന്‍പ് യുവതി ബന്ധം പിരിയുകയായിരുന്നെന്നും പോലിസ് അറിയിച്ചു. ഇതിന്റെ പ്രതികാരമായാണ് കൊലപാതകം. വിവാഹിതനും 7 മാസം പ്രായമായ കുഞ്ഞിന്റെ അച്ഛനുമാണ് പ്രതി. അങ്കിത വിവാഹിതയായെങ്കിലും വികേഷിന്റെ ശല്യം രൂക്ഷമായതോടെ ഭര്‍ത്താവ് വിവാഹമോചനം നേടിയിരുന്നു.
