സ്റ്റുഡന്റ് വിസയ്ക്ക് പരിധി ഏര്‍പ്പെടുത്തി; കാനഡയിലേക്ക് പോകാനിരിക്കുന്ന മലയാളികള്‍ ആശങ്കയില്‍

Update: 2024-01-23 08:15 GMT

ഡല്‍ഹി: വിദേശ വിദ്യാര്‍ത്ഥി വിസയ്ക്ക് പരിധി പ്രഖ്യാപിച്ച് കാനഡ. 2 വര്‍ഷത്തെ പരിധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഭവന സൗകര്യങ്ങള്‍ക്കും സാമൂഹിക സേവനങ്ങള്‍ക്കും വര്‍ദ്ധിച്ച ആവശ്യകത ഉണ്ടായിരിക്കുന്ന സാഹചര്യം പരിഗണിച്ചാണ് താത്കാലികമായി വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

പരിധി ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി 2024-ല്‍ പുതിയ പഠന വിസകളില്‍ 35 ശതമാനം കുറവുണ്ടാകുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ പറഞ്ഞു. 2024-ല്‍ 3,64,000 പുതിയ വിസകള്‍ പ്രതീക്ഷിക്കുന്നുവെന്നും. ഏകദേശം 5,60,000 പഠന വിസകളാണ് കഴിഞ്ഞ വര്‍ഷം അനുവദിച്ചിരുന്നത്. രണ്ട് വര്‍ഷത്തേക്ക് പരിധി നിലനില്‍ക്കുമെന്നും 2025-ല്‍ നല്‍കുന്ന പെര്‍മിറ്റുകളുടെ എണ്ണം ഈ വര്‍ഷം അവസാനത്തോടെ പുനര്‍നിര്‍ണയിക്കുമെന്നും മാര്‍ക്ക് മില്ലര്‍ പറഞ്ഞു.

ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമല്ലാതെ വിദേശ വിദ്യാര്‍ത്ഥികളെ രാജ്യത്തേക്ക് ക്ഷണിക്കുകയും മതിയായ നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കാതെ കാനഡയിലെ വിദ്യാഭ്യാസ രീതിയെക്കുറിച്ച് മോശം പ്രതിച്ഛായയുമായി അവര്‍ മടങ്ങേണ്ടി വരികയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറയുന്നു.വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് തൊഴില്‍ പെര്‍മിറ്റ് നേടാനുള്ള യോഗ്യതയും നിയന്ത്രിക്കുമെന്ന് കുടിയേറ്റ മന്ത്രി മാര്‍ക് മില്ലര്‍ പറഞ്ഞു. പുതിയ നീക്കം കൂടുതലും ബാധിക്കുക ഇന്ത്യയില്‍ നിന്നുള്ളവരെയായിരിക്കും. 2022ല്‍ ള 3,19,000 വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ നിന്ന് കാനഡയില്‍ എത്തിയത്.





Tags: