മാധ്യമ പ്രവര്‍ത്തകയ്ക്കു നേരെ ബലാൽസംഗ ഭീഷണി; എബിവിപി പ്രവര്‍ത്തകൻ അറസ്റ്റില്‍
ആർഎസ്എസ്സിന്റെ വിദ്യാര്‍ഥി സംഘടനയായ എബിവിപിയുടെ സജീവ പ്രവർത്തകനാണ് കപിലെന്ന് പോലിസ് കണ്ടെത്തി
ന്യൂഡൽഹി: സ്വതന്ത്ര മാധ്യമപ്രവര്‍ത്തക രോഹിണി സിങ്ങിനു നേരെ ബലാത്സംഗ, കൊലപാതക ഭീഷണി മുഴക്കിയതിന്റെ പേരില്‍ എബിവിപി പ്രവര്‍ത്തകൻ അറസ്റ്റില്‍. നിയമവിദ്യാര്‍ഥിയായ കപില്‍ സിങ് വ്യയ (26) നെയാണ് ഉദയ്പൂര്‍ റേഞ്ച് പോലിസ് അറസ്റ്റ് ചെയ്തത്. ഉദയ്പൂരിലെ സെമാരി ഗ്രാമത്തില്‍ നിന്നുള്ള യുവാവാണ് കപില്‍.
ആർഎസ്എസ്സിന്റെ വിദ്യാര്‍ഥി സംഘടനയായ എബിവിപിയുടെ സജീവ പ്രവർത്തകനാണ് കപിലെന്ന് പോലിസ് കണ്ടെത്തി. ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച് രോഹിണി സിങ് റിപോര്‍ട്ട് ചെയ്ത വാർത്തയിൽ പ്രകോപിതനായാണ് താനിങ്ങനെ ചെയ്തതെന്ന് കപിൽ പോലിസിനോട് സമ്മതിച്ചു.
കഴിഞ്ഞ ട്രാക്ടര്‍ റാലി സമരത്തെക്കുറിച്ച് രോഹിണി സിങ് ഒരു ട്വീറ്റ് ഇട്ടിരുന്നു. ഇതിനു ശേഷമാണ് രോഹിണി സിങ്ങിനെ ഭീഷണിപ്പെടുത്തിക്കൊണ്ട് കപില്‍ സന്ദേശമയച്ചത്. ഈ ഭീഷണി ഉള്‍പ്പെടെയുള്ള ട്വീറ്റ് രോഹിണി സിങ് ഉദയ്പൂര്‍ ഐജിക്കും എസ്പിക്കും അയക്കുകയും ഉടനെ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശേക് ഗെഹ്‌ലോട്ടിനെയും ഇതു സംബന്ധിച്ചുള്ള ട്വീറ്റില്‍ രോഹിണി സിങ് ടാഗ് ചെയ്തിരുന്നു. ഇതേത്തുടർന്ന് അടിയന്തര നടപടി സ്വീകരിക്കാൻ ഉദയ്‌പൂർ ഐജിക്കും എസ്പിക്കും ഗെഹ്‌ലോട്ട് നിർദേശം നൽകുകയായിരുന്നു.
