രാജ്യത്തെ വലിയ വിഭാഗം ജനങ്ങളും കൊവിഡ് ബാധയേല്‍ക്കാന്‍ സാധ്യതയുളളവര്‍: ഐസിഎംആര്‍

കഴിഞ്ഞ ഡിസംബര്‍ ഏഴ് മുതല്‍ ജനുവരി എട്ടുവരെയായിരുന്നു ഐസിഎംആറിന്റെ മൂന്നാമത് സര്‍വേ.

Update: 2021-02-04 18:31 GMT

ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസ്സിന് മുകളില്‍ പ്രായമുള്ള 21 ശതമാനം പേര്‍ക്കും കൊവിഡ് ബാധയുണ്ടായതിന്റെ തെളിവുകള്‍ ലഭിച്ചതായി ഐസിഎംആര്‍ സിറോ സര്‍വേ. വലിയൊരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും കൊവിഡ് ബാധിക്കാന്‍ സാധ്യത കൂടിയ വിഭാഗക്കാരാണെന്നും ഐസിഎംആര്‍ പറയുന്നു.

കഴിഞ്ഞ ഡിസംബര്‍ ഏഴ് മുതല്‍ ജനുവരി എട്ടുവരെയായിരുന്നു ഐസിഎംആറിന്റെ മൂന്നാമത് സര്‍വേ. 28,589 പേരില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള 21.4 ശതമാനം പേര്‍ക്ക് കൊവിഡ് ബാധയേറ്റ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായും 10നും 17നും ഇടയില്‍ പ്രായമുള്ള 25.3 ശതമാനം കുട്ടികള്‍ക്ക് കൊവിഡ് ഉണ്ടായിരുന്നതായും സിറോ സര്‍വേ റിപോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

രാജ്യത്തെ 21 സംസ്ഥാനങ്ങളിലായി 70 ജില്ലകളിലെ 700 ഗ്രാമങ്ങളിലാണ് സര്‍വേ നടത്തിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള രണ്ടാം ഡോസ് കൊവിഡ് വാക്‌സിന്‍ ഫെബ്രുവരി 13 മുതല്‍ ആരംഭിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത നീതി ആയോഗ് അംഗം ഡോ. വികെ പോള്‍ പറഞ്ഞു.