ജോലിയ്ക്ക് പകരം ഭൂമി അഴിമതി കേസ്: ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി
ന്യൂഡല്‍ഹി: ജോലിക്ക് പകരമായി ഭൂമി വാങ്ങിയെന്ന കേസില്‍ ആര്‍ജെഡി നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കുറ്റം ചുമത്തി ഡല്‍ഹി റവന്യു കോടതി. റെയില്‍വേ മന്ത്രാലയത്തെ തന്റെ സ്വകാര്യ സ്വത്തായി ഉപയോഗിച്ച് ക്രിമിനല്‍ സംരംഭം നടത്തുകയായിരുന്നുവെന്ന് കോടതി വിമര്‍ശിച്ചു. റെയില്‍വേ ഉദ്യോഗസ്ഥരുടെയും സഹായികളുടെയും ഒത്താശയോടെ ലാലു പ്രസാദ് യാദവും കുടുംബവും ക്രിമിനല്‍ സിന്‍ഡിക്കറ്റായി പ്രവര്‍ത്തിച്ചു. സിബിഐയുടെ അന്തിമ റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകളുണ്ടെന്നും സമഗ്ര ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
ലാലു പ്രസാദും കുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കാനുള്ള അപേക്ഷ അനാവശ്യമാണെന്ന് കണ്ട് തള്ളുകയും ചെയ്തിട്ടുണ്ട്. പൊതു തൊഴില്‍ വിലപേശലിനായി ഉപയോഗിച്ച് റെയില്‍വേ ഉദ്യോഗസ്ഥരുടെയും അടുത്ത സഹായികളുടെയും ഒത്താശയോടെ യാദവ കുടുംബം ഭൂമി സ്വന്തമാക്കിയെന്നും പ്രത്യേക ജഡ്ജി വിശാല്‍ ഗോഗ്‌നെ പറഞ്ഞു. മുന്‍ റെയില്‍വേ മന്ത്രിയും മറ്റുള്ളവരും ഭൂമി തട്ടിയെടുക്കുന്നതിനുള്ള ക്രിമിനല്‍ സംരംഭമായി പ്രവര്‍ത്തിച്ചുവെന്നും കോടതി കണ്ടെത്തി. കേസില്‍ 41 പേര്‍ക്കെതിരെ കോടതി കുറ്റം ചുമത്തുകയും 52 പേരെ വെറുതെ വിടുകയും ചെയ്തു.
2004-2009 കാലയളവില്‍ ഇന്ത്യന്‍ റെയില്‍വേയിലെ ഗ്രൂപ്പ് ഡി തസ്തികകളില്‍ നിരവധിപേരെ ഭൂമിക്ക് പകരമായി വിവിധ മേഖലകളില്‍ നിയമിച്ചതായി കേന്ദ്ര ഏജന്‍സി എഫ്ഐആറില്‍ ആരോപിച്ചിരുന്നു. റെയില്‍വേ മന്ത്രാലയം സമ്മര്‍ദ്ദം ചെലുത്തിയതിനാലാണ് ജോലികള്‍ നല്‍കിയത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരേപിച്ച് പ്രതികള്‍ കുറ്റം നിഷേധിച്ചു.
ഐആര്‍സിടിസി ഗ്രൂപ്പ് ജനറല്‍ മാനേജര്‍മാരായ ആര്‍ കെ ഗോയല്‍, വി കെ അസ്താന സുജാത ഹോട്ടല്‍സിന്റെ ഡയറക്ടര്‍മാരും ചാണക്യ ഹോട്ടല്‍ ഉടമകളുമായ വിനയ് കൊച്ചാര്‍, വിജയ് കൊച്ചാര്‍ എന്നിവരെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

