ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിന് ഫസീല ഇബ്രാഹിമിന് ഭീഷണി; വിളിച്ചത് പരിചയപ്പെടാന്‍ മാത്രമെന്ന് പോലിസ്
ഫസീല ഇബ്രാഹിമിന്‍റെ കുടുംബത്തെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സിഐ മാധ്യമങ്ങളോട് പറഞ്ഞു.
കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററുടെ വിവാദ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ മാധ്യമങ്ങളില്‍ സംസാരിച്ചതിന് പോലിസ് ഭീഷണിയെന്ന് അഭിഭാഷകയും ലക്ഷദ്വീപ് സ്വദേശിയുമായ ഫസീല ഇബ്രാഹിമിന്‍റെ വെളിപ്പെടുത്തൽ വിവാദമായതിന് പിന്നാലെ തടിയൂരി ലക്ഷദ്വീപ് പോലിസ്. പരിചയപ്പെടാൻ മാത്രമാണ് ഫസീലയെ വിളിച്ചതെന്നാണ് പോലിസ് ഇപ്പോൾ നൽകുന്ന വിശദീകരണം. മിനിക്കോയി സ്വദേശിനിയാണോയെന്ന് അറിയില്ലായിരുന്നു. അഭിഭാഷകക്കെതിരേ അന്വേഷണം നടത്തണമെന്ന് നിർദേശം കിട്ടിയിട്ടില്ലെന്നും മിനിക്കോയി സിഐ അക്ബർ വിശദീകരിച്ചു.
ഫസീല ഇബ്രാഹിമിന്‍റെ കുടുംബത്തെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സിഐ മാധ്യമങ്ങളോട് പറഞ്ഞു. അഡ്‌മിനിസ്ട്രേറ്റർക്കെതിരേ മാധ്യമങ്ങളിൽ സംസാരിച്ചതിന് പോലിസ് തനിക്കെതിരേ അന്വേഷണം തുടങ്ങിയെന്നും മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയെന്നും ഫസീല ഇബ്രാഹിം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മാധ്യമങ്ങളിലൂടെ സംസാരിക്കുന്നതിനാല്‍ തനിക്കെതിരേ അന്വേഷണത്തിന് ഉത്തരവുണ്ടെന്ന് പറഞ്ഞാണ് സിഐ പിതാവിനെ വിളിച്ചതെന്ന് ഫസീല പറഞ്ഞു. ആദ്യം പിതാവിനെ വിളിച്ച് തന്നെ കുറിച്ചും കുടുംബത്തെ കുറിച്ചും വിവരങ്ങള്‍ ആരാഞ്ഞു. പിന്നാലെ തന്നെ നേരിട്ട് വിളിച്ച ഉദ്യോഗസ്ഥന്‍ ഏതൊക്കെ മാധ്യമങ്ങളിലാണ് സംസാരിച്ചതെന്നും എന്തൊക്കെ കാര്യങ്ങളാണ് സംസാരിച്ചതെന്നും ചോദിച്ചറിഞ്ഞു. ഫോണ്‍ വിളിച്ചാല്‍ എടുക്കണമെന്നും തന്‍റെ സാമൂഹിക അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായും ഫസീല വെളിപ്പെടുത്തിയിരുന്നു. ലക്ഷദ്വീപ് വിഷയത്തിൽ ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിദ്ധ്യമാണ് ഫസീല.
