ഖാസിം സുലൈമാനിക്ക് ലക്ഷങ്ങളുടെ അന്ത്യയാത്ര; അമേരിക്കയ്ക്കും ഇസ്രായേലിനും വെല്ലുവിളി
ഇറാനിയന്‍ നഗരമായ അഹ്‌വാസില്‍നിന്ന് ടെഹ്‌റാനിലേക്ക് അന്ത്യയാത്ര അയപ്പ് നല്‍കാനായി 'അമേരിക്കയ്ക്ക് മരണം' എന്ന മുദ്രാവാക്യങ്ങളുമായാണ് ലക്ഷങ്ങള്‍ തെരുവിലിറങ്ങിയത്. കറുപ്പ് വസ്ത്രങ്ങളണിഞ്ഞ ലക്ഷങ്ങള്‍ മാറത്തടിച്ചും കണ്ണീരൊഴുക്കിയും അമേരിക്കയെയും ഇസ്രായേലിനെയും വെല്ലുവിളിച്ചും വിലാപയാത്രയെ അനുഗമിക്കുന്നു.
അഹ്‌വാസ് (ഇറാന്‍): അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഖുദ്‌സ് ഫോഴ്‌സ് തലവന്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ അണിനിരന്നത് ലക്ഷങ്ങള്‍. ഇറാനിയന്‍ നഗരമായ അഹ്‌വാസില്‍നിന്ന് ടെഹ്‌റാനിലേക്ക് അന്ത്യയാത്ര അയപ്പ് നല്‍കാനായി 'അമേരിക്കയ്ക്ക് മരണം' എന്ന മുദ്രാവാക്യങ്ങളുമായാണ് ലക്ഷങ്ങള്‍ തെരുവിലിറങ്ങിയത്. കറുപ്പ് വസ്ത്രങ്ങളണിഞ്ഞ ലക്ഷങ്ങള്‍ മാറത്തടിച്ചും കണ്ണീരൊഴുക്കിയും അമേരിക്കയെയും ഇസ്രായേലിനെയും വെല്ലുവിളിച്ചും വിലാപയാത്രയെ അനുഗമിക്കുന്നു. ഇറാനിയന്‍ പതാകയില്‍ പൊതിഞ്ഞായിരുന്നു സുലൈമാനിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ വഹിച്ചുള്ള പെട്ടി കൊണ്ടുവന്നത്. ഇത് താഴെയിറക്കുമ്പോള്‍ സൈനിക ബാന്‍ഡുകള്‍ കൂട്ടത്തോടെ ശബ്ദിച്ചു.
ആള്‍ക്കൂട്ടം നിശ്ചലരായി ആദരമര്‍പ്പിച്ച് നിന്നു. അതിനുശേഷം വിലാപയാത്രയായി അഹ്‌വാസിലേക്ക്. നഗരത്തിലെ പ്രധാനപ്പെട്ട മൊല്ലവി സ്‌ക്വയറില്‍ വെള്ളയും പച്ചയുമായ പതാകകളും സുലൈമാനിയുടെ ചിത്രങ്ങളുമേന്തി ജനലക്ഷങ്ങള്‍ അമേരിക്കാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ തുടര്‍ച്ചയായി മുഴക്കി മുന്നോട്ടുനീങ്ങി. 'ഇതാണ് ഇറാനിയന്‍ ജനതയുടെ ശബ്ദം, കേള്‍ക്ക് ട്രംപ്' എന്നും, 'അമേരിക്കയ്ക്ക് മരണം' എന്നുമായിരുന്നു അന്തരീക്ഷത്തിലെങ്ങും മുഴങ്ങിക്കേട്ടത്. സുലൈമാനിയ്‌ക്കൊപ്പം കൊല്ലപ്പെട്ട അഞ്ച് ഇറാനിയന്‍ സൈനികോദ്യോഗസ്ഥരുടെ മൃതദേഹങ്ങളും ഇറാഖി കമാന്‍ഡര്‍ അബു മഹ്ദി മുഹാന്ദിസ് എന്നിവരുടെ മൃതദേഹങ്ങളും ഒപ്പം കൊണ്ടുവന്നു.
വിശുദ്ധനഗരങ്ങളിലൂടെ കടന്നുപോവുന്ന വിലാപയാത്ര നാളെ തലസ്ഥാനമായ ടെഹ്‌റാനലെത്തും. ടെഹ്‌റാന്‍ യൂനിവേഴ്‌സിറ്റിയില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖുമേനി ഖാസിം സുലൈമാനിയുടെ ഖബറടക്കത്തിന് മുന്നോടിയായുളള പ്രാര്‍ഥന നടത്തും. ജന്‍മദേശമായ കെര്‍മനിലായിരിക്കും ഖബറടക്കം നടത്തുക. ജനറല്‍ ഖാസിം സുലൈമാനിയോടുളള ആദരസൂചകമായി രാജ്യത്ത് ദു:ഖാചരണം തുടരുകയാണ്. മിഡില്‍ ഈസ്റ്റ് മേഖലയില്‍ ഇറാന്റെ വിദേശകാര്യനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന ഖാസിം സുലൈമാനി, ഇറാനിലെ പരമാധികാരി കഴിഞ്ഞാല്‍ രണ്ടാമത്തെ ഏറ്റവും ശക്തനായ നേതാവായാണ് കരുതപ്പെട്ടിരുന്നത്.