സാമ്പത്തിക സംവരണം: ഭരണഘടനാവിരുദ്ധമെന്ന് സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍

പുതിയ ഭേദഗതി പ്രകാരം സംവരണം 50 ശതമാനത്തില്‍ കൂടുതലാവും.

Update: 2019-01-11 10:05 GMT

ന്യൂഡല്‍ഹി: മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണ ഏര്‍പ്പെടുത്തിയ ബില്ല് ഭരണഘടനാവിരുദ്ധവും നടപ്പാക്കാന്‍ പ്രയാസകരമായതാണെന്നു സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍. മോദി സര്‍ക്കാരിന്റെ ബില്ല് ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങളുടെ ഭേദഗതിയുമായി ഒത്തുപോവില്ല. മതത്തിന്റെയോ ജാതിയുടെയോ നിറത്തിന്റെയോ ലിംഗത്തിന്റെയോ സ്ഥലത്തിന്റെയോ അടിസ്ഥാനത്തില്‍ രാജ്യത്തെ ഒരുപൗരനെയും വേര്‍തിരിച്ചു കാണരുതെന്നാണ് 15ാം അനുച്ഛേദത്തില്‍ പറയുന്നത്. പൊതു തൊഴിലിടങ്ങളില്‍ അവസര സമത്വമുണ്ടായിരിക്കണമെന്നും 16ാം അനുച്ഛേദത്തില്‍ വ്യക്തമാക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് പിന്നാക്ക വിഭാഗക്കാര്‍ക്കായി സംവരണം ഏര്‍പ്പെടുത്തുന്നതില്‍ പ്രശ്‌നമില്ലെന്ന് ഇതില്‍ പറയുന്നുണ്ട്. ഇതുമൂലം ഭേദഗതി ഭരണഘടനയുടെ തന്നെ അടിസ്ഥാനഘടനയ്‌ക്കെതിരാവാം. ഇത് 1973ലെ കേശവാനന്ദ ഭാരതി കേസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുതിയ ഭേദഗതി പ്രകാരം സംവരണം 50 ശതമാനത്തില്‍ കൂടുതലാവും. 1993ലെ ഇന്ദിര സാവ്‌നേ കേസില്‍ സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന് ഒമ്പതംഗ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഭേദഗതി പ്രകാരം എട്ടു ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ള മുന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണം ലഭിക്കും. എന്നുവച്ചാല്‍ മാസത്തില്‍ 65000 രൂപ ശമ്പളം വാങ്ങുന്നവര്‍ക്ക് സംവരണം ലഭിക്കും. രാജ്യത്തെ 80-90 ശതമാനം ആളുകള്‍ക്കും സംവരണത്തിന് യോഗ്യതയുണ്ടാവും. ഇത് ഉപയോഗപ്രദമാവണമായിരുന്നെങ്കില്‍ അത് 5 ലക്ഷത്തിന് താഴെയെങ്കിലുമായി നിശ്ചയിക്കണമായിരുന്നു. ബില്ലിനെ ആരെങ്കിലും ചോദ്യം ചെയ്യുമെന്നും കെ ജി ബാലകൃഷ്ണന്‍ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.



Tags:    

Similar News