20 ദിവസത്തിനുള്ളില്‍ കേരളത്തില്‍ 4.6 ലക്ഷം കേസുകള്‍ വരെയുണ്ടാകാമെന്ന് കേന്ദ്രസംഘം

കേരളത്തില്‍ കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍ സി ഡി സി)യുടെ ആറംഗ സംഘത്തെയാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലേക്കയച്ചത്.

Update: 2021-08-11 04:46 GMT

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് നല്‍കിയ ലോക്ക്ഡൗണ്‍ ഇളവുകളില്‍ ആശങ്കയറിയിച്ച് കേന്ദ്ര സംഘം. സംസ്ഥാനത്തെ എട്ട് ജില്ലകള്‍ സന്ദര്‍ശിച്ച കേന്ദ്ര സംഘം ആ​ഗസ്ത് ഒന്ന് മുതല്‍ 20 വരെ കേരളത്തില്‍ 4.6 ലക്ഷം കൊവിഡ് കേസുകള്‍ ഉണ്ടായേക്കാമെന്ന്‌ മുന്നറിയിപ്പ് നല്‍കി.

കേരളത്തില്‍ കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍ സി ഡി സി)യുടെ ആറംഗ സംഘത്തെയാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലേക്കയച്ചത്.

ഓണം ഉൽസവത്തോടനുബന്ധിച്ച് അണ്‍ലോക്കിങ് പ്രവര്‍ത്തനങ്ങളും ടൂറിസം മേഖല തുറന്ന് നല്‍കുന്നതും വെല്ലുവിളി സൃഷ്ടിക്കുന്നതും ആശങ്കയുണ്ടാക്കുന്നതുമാണെന്ന് കേന്ദ്ര സംഘത്തിന് നേതൃത്വം നല്‍കുന്ന എന്‍സിഡിസി ഡയറക്ടര്‍ ഡോ. സുജീത് സിങ് പറഞ്ഞു.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തിയത്.