കശ്മീരി അഭിഭാഷകന്റെ കൊലപാതകം: പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും
ഞങ്ങൾക്ക് അവരെ അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഒരു ഏറ്റുമുട്ടലിൽ അവരെ ഇല്ലാതാക്കാൻ ഞങ്ങൾ ശ്രമിക്കുമെന്നും ഐജി മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീനഗർ: ശ്രീനഗറിൽ അഭിഭാഷകൻ ബാബർ ഖാദ്രിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ ജമ്മു കശ്മീർ പോലിസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയതായി പിടിഐ റിപോർട്ട് ചെയ്തു. ജമ്മു കശ്മീർ ഇൻസ്പെക്ടർ ജനറൽ വിജയ് കുമാറാണ് പത്രസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
ഇടപാടുകാരായ രണ്ട് സായുധരാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് പോലിസ് ആരോപിച്ചു. അക്രമികൾ വ്യാഴാഴ്ച വൈകുന്നേരം ഖാദ്രിയുടെ വീട്ടിൽ ചെന്ന് ഒരു കേസിൽ നിയമോപദേശം തേടിയെന്ന് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. അഭിഭാഷകൻ വീടിനു പുറത്തിറങ്ങിയപ്പോൾ അവർ വെടിവച്ചു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം മരണപ്പെടുകയായിരുന്നു.
ഇക്കാര്യം അന്വേഷിച്ച് കേസ് ഉടൻ പരിഹരിക്കാനും സംഭവത്തിൽ ഏത് സായുധ സംഘടനയാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് കണ്ടെത്താനും എസ്‌ഐടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എത്രയും വേഗം പ്രതികളെ അറസ്റ്റ് ചെയ്യും, ഞങ്ങൾക്ക് അവരെ അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഒരു ഏറ്റുമുട്ടലിൽ അവരെ ഇല്ലാതാക്കാൻ ഞങ്ങൾ ശ്രമിക്കുമെന്നും ഐജി മാധ്യമങ്ങളോട് പറഞ്ഞു.