കരൂര്‍ ദുരന്തം; ജെന്‍സി പ്രക്ഷോഭത്തിനുള്ള ആഹ്വാനം; ടിവികെ ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുനയ്ക്കെതിരേ കേസ്

Update: 2025-09-30 14:55 GMT

ചെന്നൈ: കരൂരില്‍ ടിവികെ റാലിക്കിടെ ആള്‍ക്കൂട്ട ദുരന്തത്തില്‍ നിരവധി പേര്‍ മരിച്ചതിന് പിന്നാലെ ജെന്‍സി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത ടിവികെ ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുനയ്ക്കെതിരെ പോലിസ് കേസെടുത്തു. ശ്രീലങ്ക-നേപ്പാള്‍ മാതൃകയിലെ പ്രക്ഷോഭം വേണമെന്ന പോസ്റ്റിലാണ് നടപടി.

പോലിസ് ടിവികെ പ്രവര്‍ത്തകനെ തല്ലുന്ന ദൃശ്യങ്ങള്‍ക്കൊപ്പമായിരുന്നു ആധവ് അര്‍ജുനയുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റ്. യുവജന വിപ്ലവത്തിന് സമയം ആയെന്നും ആധവ് കുറിപ്പില്‍ പറഞ്ഞിരുന്നു. ശ്രീലങ്കയും നേപ്പാളും ആവര്‍ത്തിക്കാനും ആഹ്വാനം ചെയ്തുള്ളതായിരുന്നു സമൂഹമാധ്യമങ്ങളിലെ കുറിപ്പ്. പോസ്റ്റിനെതിരെ ഡിഎംകെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ആധവ് അര്‍ജുന നടത്തിയത് കലാപാഹ്വാനം എന്നാണ് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ ആരോപിച്ചത്. ആധവിനെതിരെ കേസെടുക്കണം എന്നും ആവശ്യം ഉയര്‍ന്നിരുന്നു. വിവാദം ആയതോടെ ആധവ് അര്‍ജുന പോസ്റ്റ് പിന്‍വലിച്ചെങ്കിലും പോലിസ് കേസെടുക്കുകയായിരുന്നു.