വോട്ടര്‍ പട്ടിക ക്രമക്കേട് അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍; അന്വേഷണത്തിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ

Update: 2025-08-10 14:36 GMT


ബംഗളൂരു:
കര്‍ണാടകയിലെ വോട്ടര്‍പട്ടിക ക്രമക്കേട് അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. അന്വേഷണത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ നിയമ വകുപ്പിനോട് അന്വേഷിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രാഹുല്‍ ഗാന്ധി ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത് ബംഗളൂരിനെ കേന്ദ്രീകരിച്ചായിരുന്നു. ബംഗളൂരു സെന്‍ട്രല്‍ ലോക്‌സഭാ മണ്ഡലത്തിലുണ്ടായ വോട്ട് മോഷണവുമായി ബന്ധപ്പെട്ട കണക്കുകളും രാഹുല്‍ ഗാന്ധി പുറത്തു വിട്ടിരുന്നു. ഒരു ലക്ഷത്തിലധികം കള്ളവോട്ട് അല്ലെങ്കില്‍ വോട്ട്‌മോഷണം മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ നടന്നിട്ടുള്ളതെന്നും രാഹുല്‍ ഗാന്ധി തെളിവുകള്‍ സഹിതം ആരോപിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്വേഷണവുമായി മുന്നോട്ട് പോകണമെന്ന ആവശ്യവും രാഹുല്‍ഗാന്ധി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് നടപടി. ഇതേ കുറിച്ച് പഠിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് നിയമസാധുത അദ്ദേഹം തേടുകയും ചെയ്തിരുന്നു.

ബംഗളൂരു സെന്‍ട്രല്‍ ലോക്‌സഭാ മണ്ഡലത്തിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലുണ്ടായ ഇരട്ടവോട്ടുകള്‍ വ്യാജമായതോ നിലവില്‍ ഇല്ലാത്തതോ ആയ വിലാസത്തിലുള്ള വോട്ടര്‍മാര്‍, ഒരു വിലാസത്തില്‍ തന്നെയുള്ള നിരവധി വോട്ടര്‍മാര്‍, അസാധുവായ ഫോട്ടോയുള്ള വോട്ടര്‍മാര്‍, ഫോം 6 ന്റെ ദുരുപയോഗം ഇതിലെല്ലാം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.