കേന്ദ്ര സർക്കാർ ഫോൺ ചോർത്തിയിട്ടുണ്ട്; പെഗസസിൽ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകർ കോടതിയിൽ

ഭരണഘടനാപരമായ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടെന്ന് ആരോപിച്ചാണ് ഹരജികൾ.

Update: 2021-08-02 14:14 GMT

ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തലിന് ഇരകളായ അഞ്ചു മാധ്യമ പ്രവർത്തകർ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹരജി നൽകി. പെഗസസ് വാങ്ങിയോ എന്ന് കേന്ദ്രം വെളിപ്പെടുത്തണമെന്നും ഹരജിയിൽ ഇവർ ആവശ്യപ്പെട്ടു. പെഗസസ് ഫോൺ ചോർത്തലിൽ നിരീക്ഷണത്തിന് ഇരയാക്കപ്പെട്ടവർ കോടതിയെ സമീപിക്കുന്നത് ഇതാദ്യമാണ്.

ഭരണഘടനാപരമായ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടെന്ന് ആരോപിച്ചാണ് ഹരജികൾ. പരൻജോയ് ഗുഹ തക്കൂർദാ, എസ്എൻഎം അബ്ദി, പ്രേംശങ്കർ ഝാ, രൂപേഷ് കുമാർ സിങ്, ഇപ്സാ ശതാക്സി എന്നിവരാണ് സുപ്രിംകോടതിയെ സമീപിച്ച മാധ്യമ പ്രവർത്തകർ.

ആംനെസ്റ്റി ഇന്റർനാഷണൽ തങ്ങളുടെ ഫോണിൽ നടത്തിയ ഫോറൻസിക് പരിശോധനാ ഫലത്തിൽ തങ്ങളുടെ ഫോണിൽ പെഗസസ് മാൽവെയർ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഇവർ ഹരജിയിൽ പറഞ്ഞിട്ടുണ്ട്. കേന്ദ്ര സർക്കാരോ മറ്റേതെങ്കിലും മൂന്നാം കക്ഷിയോ തങ്ങളെ നിരീക്ഷിച്ചതായി തങ്ങൾ ശക്തമായി വിശ്വസിക്കുന്നുവെന്നും കേന്ദ്രസർക്കാർ ഇതുവരെ പെഗാസസുമായി ബന്ധപ്പെട്ട ആരോപണം നിഷേധിച്ചിട്ടില്ലെന്നും ഇവർ ഹരജിയിൽ ചൂണ്ടിക്കാട്ടി.