യുപിയിൽ മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തി; പോലിസ് ഉദ്യോ​ഗസ്ഥർ അറസ്റ്റിൽ

മാധ്യമ പ്രവർത്തകൻ സൂരജ് പാണ്ഡെയാണ് കൊല്ലപ്പെട്ടത്.

Update: 2020-11-13 16:15 GMT

ഉന്നാവോ: ഉത്തർപ്രദേശിൽ ഒരു മാധ്യമപ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു. ഉന്നാവോ ജില്ലയിലെ റെയിൽവേ ക്രോസിന് സമീപമാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ പോലിസ് ഇൻസ്പെക്ടർ അടക്കം രണ്ടു പോലിസ് ഉദ്യോ​ഗസ്ഥരെ അറസ്റ്റ് ചെയ്തു.

മാധ്യമ പ്രവർത്തകൻ സൂരജ് പാണ്ഡെയാണ് കൊല്ലപ്പെട്ടത്. വനിതാ ഇൻസ്പെക്ടർ സുനിത ചൗരാസിയ, കോൺസ്റ്റബിൾ അമർ സിങ് എന്നിവരാണ് മകനെ ഭീഷണിപ്പെടുത്തി മരണത്തിലേക്ക് നയിച്ചതെന്ന് മാധ്യമ പ്രവർത്തകന്റെ അമ്മ ലക്ഷ്മി ദേവി ആരോപിച്ചു.

ഇയാൾ ആത്മഹത്യ ചെയ്തതെന്നാണ് പോലിസ് ആദ്യം ആരോപണമുന്നയിച്ചത്. വ്യാഴാഴ്ച വൈകുന്നേരം സദർ കോട്‌വെയ്‌ലിലെ റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലിസ് കമ്മീഷണർ ഗൗരവ് ത്രിപാഠി പറഞ്ഞു. രാത്രി വൈകിയാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.

വനിതാ ഇൻസ്പെക്ടർക്കെതിരേയും കോൺസ്റ്റബിളിനെതിരേയും കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാണ്ഡെയുടെ മൃതദേഹം വെള്ളിയാഴ്ച കാൺപൂരിലെ ഗംഗാ ഘട്ടിൽ സംസ്‌കരിച്ചു.