രാഹുൽ ഗാന്ധിയെ വിമർശിച്ച കോൺഗ്രസ് നേതാവിന് കാരണംകാണിക്കൽ നോട്ടീസ്

കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് രാഹുൽ ഗാന്ധിക്ക് ഒരു രാഷ്ട്രീയകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

Update: 2020-11-19 16:22 GMT

റാഞ്ചി: രാഹുൽ ഗാന്ധിക്കും ജാർഖണ്ഡിന്റെ ചുമതല വഹിക്കുന്ന എഐസിസി പ്രതിനിധി ആർപിഎൻ സിങ്ങിനുമെതിരേ വിമർശമുന്നയിച്ച മുതിർന്ന നേതാവ് ഫർഖാൻ അൻസാരിക്ക് കോൺഗ്രസ് കാരണം കാണിക്കൽ നോട്ടീസ് നൽകി. മുൻ ലോക്‌സഭാംഗമായ അൻസാരി ബിഹാറിൽ രാഹുൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തെയാണ് വിമർശിച്ചത്.

രാഹുൽ ഗാന്ധിയുടെ ഓഫീസിന്റെ ചുമതല വഹിക്കുന്നവർ എംബിഎക്കാർ മാത്രമാണെന്നും അവർക്ക് പ്രസംഗങ്ങളിൽ ഉന്നയിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ശരിയായ ഉപദേശം നൽകാൻ കഴിയുന്നില്ലെന്നും ഫർഖാൻ അൻസാരി വിമർശിച്ചിരുന്നു. കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് രാഹുൽ ഗാന്ധിക്ക് ഒരു രാഷ്ട്രീയകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

പാർട്ടിയിൽ പുനസംഘടന ആവശ്യപ്പെട്ട് സോണിയയ്ക്കും രാഹുലിനും കത്തയയ്ക്കുമെന്നും അൻസാരി പറഞ്ഞിരുന്നു. ജാർഖണ്ഡിന്റെ ചുമതല വഹിക്കുന്ന എഐസിസി പ്രതിനിധി ആർപിഎൻ സിങ്ങിനെതിരെയും അദ്ദേഹം രൂക്ഷ വിമർശമാണ് ഇന്നയിച്ചത്. തനിക്ക് അധികാരം ഉണ്ടായിരുന്നുവെങ്കിൽ ആർപിഎൻ സിങ്ങിനെ കോൺഗ്രസിന്റെ ഒരു ബ്ലോക്ക് പ്രസിഡന്റായിപ്പോലും നിയമിക്കില്ലായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇതോടെ അൻസാരിക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും വിമത ശബ്ദം ഉയർത്തുന്നവർക്ക് ശക്തമായ സന്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. തുടർന്ന് പാർട്ടിയുടെ ജാർഖണ്ഡ് വർക്കിങ് പ്രസിഡന്റ് കംലേഷ് മഹാതോ അൻസാരിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. കൊവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാമേശ്വർ ഒറോണിനു വേണ്ടിയാണ് വർക്കിങ് പ്രസിഡന്റ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുള്ളത്.