ജാമിഅയിലെ സിഎഎയ്‌ക്കെതിരായ പ്രക്ഷോഭം: 70 പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പോലിസ്

ചിത്രങ്ങളിലുള്ളവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 01123013918, 9750871252 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്നും ഡല്‍ഹി പോലിസ് വ്യക്തമാക്കി.

Update: 2020-01-30 05:33 GMT

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡല്‍ഹി ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ നടന്ന പ്രക്ഷോഭത്തിനിടെ അക്രമം നടത്തിയെന്നാരോപിച്ച് 70 പേരുടെ ചിത്രങ്ങള്‍ പോലിസ് പുറത്തുവിട്ടു. ഡിസംബര്‍ 15നാണ് ജാമിഅ മില്ലിയയിലെ സമരത്തിനിടെ സംഘര്‍ഷമുണ്ടായത്. സംഭവത്തെത്തുടര്‍ന്ന് പോലിസ് സര്‍വകലാശാലയില്‍ കയറി വിദ്യാര്‍ഥികള്‍ക്കെതിരേ ലാത്തിച്ചാര്‍ജ് നടത്തുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. ലൈബ്രറിയിലും ഹോസ്റ്റലുകളിലും അതിക്രമിച്ചുകടന്ന പോലിസ് നിരവധി വിദ്യാര്‍ഥികളെ മര്‍ദിക്കുകയും സാധനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.


 ചിത്രങ്ങളിലുള്ളവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 01123013918, 9750871252 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്നും ഡല്‍ഹി പോലിസ് വ്യക്തമാക്കി. സംഘര്‍ഷത്തില്‍ സജീവമായി പങ്കെടുത്തവരുടെ ചിത്രമാണ് പുറത്തുവിട്ടതെന്നും ഇവരെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും പോലിസ് അറിയിച്ചു. കാംപസില്‍ നടന്ന സംഘര്‍ഷത്തില്‍ രണ്ട് കേസുകളാണ് ജാമിഅ നഗര്‍, ന്യൂഫ്രണ്ട് നഗര്‍ കോളനി പോലിസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, കലാപത്തിന് ശ്രമിക്കല്‍, നിരോധനാജ്ഞ ലംഘിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ചിലെ പ്രത്യേകസംഘമാണ് രണ്ടുകേസുകളും അന്വേഷിക്കുന്നത്. 

Tags: