താമര ദേശീയ പുഷ്പം; ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹരജി
ഗരഖ്പൂർ ജില്ലയിലെ കാളിശങ്കർ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറും ജസ്റ്റിസ് പീയൂഷ് അഗർവാളും ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് 2020 ജനുവരി 12 ന് വാദം കേൾക്കും. '
ലഖ്‌നോ: ഭാരതീയ ജനതാ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായി താമര നൽകിയ നടപടി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹരജി. ഹരജിയിൽ അലഹബാദ് ഹൈക്കോടതി ഇന്ത്യൻ ഇലക്ഷൻ കമ്മീഷനോട് മറുപടി ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികളുടെ വോട്ടെടുപ്പ് ചിഹ്നങ്ങളുടെ ഉപയോഗം തിരഞ്ഞെടുപ്പിന് മാത്രമായി പരിമിതപ്പെടുത്തണം. അത് രാഷ്ട്രീയ പാർട്ടികളുടെ ലോഗോയായി ഉപയോഗിക്കാൻ അനുവദിക്കരുത്. താമര നമ്മുടെ ദേശീയ പുഷ്പമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഗരഖ്പൂർ ജില്ലയിലെ കാളിശങ്കർ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറും ജസ്റ്റിസ് പീയൂഷ് അഗർവാളും ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് 2021 ജനുവരി 12 ന് വാദം കേൾക്കും. 'താമര' ഒരു ദേശീയ പുഷ്പമായി വിവിധ സർക്കാർ വെബ്‌സൈറ്റുകളിൽ കാണിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അതിനാൽ, വോട്ടർമാരുടെ മനസ്സിനെ സ്വാധീനിക്കുന്നതിനാൽ ഒരു രാഷ്ട്രീയ പാർട്ടിക്കും അത് പ്രതീകമായി ഉപയോഗിക്കാൻ അനുവദിക്കാനാവില്ല, മാത്രമല്ല രാഷ്ട്രീയ പാർട്ടിക്ക് അനാവശ്യമായ നേട്ടം ലഭിക്കുമെന്നും ഹരജിയിൽ വിശദീകരിക്കുന്നു.
തിരഞ്ഞെടുപ്പിനായി മാത്രമേ രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ ചിഹ്നങ്ങൾ ഉപയോഗിക്കാൻ അനുവദിക്കൂ എന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. ജനങ്ങളുടെ പ്രാതിനിധ്യ നിയമം 1968 പ്രകാരം, തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ എന്ന ആശയം തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിന് മാത്രം ബാധകമാണെന്നും അത്തരം ചിഹ്നങ്ങൾ മറ്റു സമയങ്ങളിൽ ഉപയോഗിക്കാൻ കഴിയില്ലെന്നും പറയുന്നുണ്ട്.