ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊല; മോദി സര്‍ക്കാര്‍ മൗനം വെടിഞ്ഞ് വെടിനിര്‍ത്തലിനുള്ള നടപടികള്‍ സ്വീകരിക്കണം: സിപിഎം പിബി

Update: 2024-03-03 09:23 GMT
ന്യൂഡല്‍ഹി: ഗസ നഗരത്തില്‍ 112 ഫലസ്തീനികളെ വെടിവെച്ച് കൊല്ലുകയും നിരവധി പേരെ പരിക്കേല്‍പിക്കുകയും ചെയ്ത ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരകൃത്യം ഞെട്ടിപ്പിക്കുന്നതാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. കൂട്ടക്കൊലയെ സിപിഎം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു. പ്രദേശത്ത് ഭക്ഷണവുമായി എത്തിയ സഹായ വിതരണ ട്രക്കുകളുടെ അടുത്തേക്ക് ചെന്ന പട്ടിണി കിടന്നിരുന്നവരെയാണ് ഇസ്രായേല്‍ സൈന്യം കൊന്നൊടുക്കിയത്. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 30,000ത്തിലേറെ ഫലസ്തീനികളാണ്.

കൂട്ടക്കൊലകള്‍ നടക്കുമ്പോഴും മൗനം പാലിക്കുന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം ഖേദകരമാണ്. ഗസയ്ക്കു നേരെയുള്ള ഇസ്രായേലിന്റെ യുദ്ധത്തില്‍ അമേരിക്ക സ്വീകരിക്കുന്ന അതേ നിലപാട് പിന്തുടരുക എന്ന മോദി സര്‍ക്കാരിന്റെ നടപടി അവസാനിപ്പിക്കണം.

ദക്ഷിണാഫ്രിക്ക, ബ്രസീല്‍, അറബ് രാജ്യങ്ങള്‍ തുടങ്ങിയ 'ഗ്ലോബല്‍ സൗത്ത്' രാജ്യങ്ങളുമായി ഒരുമിച്ച് പ്രവര്‍ത്തിച്ച് സ്ഥിരമായ വെടിനിര്‍ത്തല്‍ ഉടന്‍ നടപ്പാക്കുമെന്ന് ഉറപ്പുവരുത്താനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും സിപിഎം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.