ഐഎന്‍എക്‌സ് മീഡിയാ കേസ്: ജാമ്യാപേക്ഷയുമായി പി ചിദംബരം ഡല്‍ഹി ഹൈക്കോടതിയില്‍

സപ്തംബര്‍ 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ച വിചാരണക്കോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്താണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചിദംബരം ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി.

Update: 2019-09-11 14:21 GMT

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം ജാമ്യാപേക്ഷയുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. സപ്തംബര്‍ 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ച വിചാരണക്കോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്താണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചിദംബരം ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. ഐഎന്‍എക്‌സ് മീഡിയാ കേസിലെ മറ്റ് പ്രതികളെ അറസ്റ്റുചെയ്തിട്ടില്ല. തന്നെ നേരത്തെ ചോദ്യംചെയ്തിട്ടുണ്ടെന്നും അതിനാല്‍തന്നെ അറസ്റ്റുചെയ്യുന്നതില്‍ യുക്തിയില്ലെന്നും ചിദംബരം ജാമ്യാപേക്ഷയില്‍ കൂട്ടിച്ചേര്‍ത്തു.

ആഗസ്ത് 21നാണ് ചിദംബരത്തെ വസതിയില്‍നിന്ന് സിബിഐ അന്വേഷണസംഘം അറസ്റ്റുചെയ്തത്. സപ്തംബര്‍ അഞ്ചിനാണ് പി ചിദംബരത്തെ ഡല്‍ഹി റോസ് അവന്യൂ കോടതി റിമാന്‍ഡ് ചെയ്തത്. 2007 ല്‍ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് തനിക്കെതിരായ ആരോപണങ്ങളെന്നും ഇത് അടിസ്ഥാനരഹിതമാണെന്നുമാണ് ചിദംബരം കോടതിയില്‍ വാദിച്ചിരുന്നത്. ചിദംബരത്തിനെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയ വിചാരണക്കോടതി, അദ്ദേഹത്തെ പോലിസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിടുകയായിരുന്നു.  

Tags: